കൊല്ലം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ തന്നെ വിമർശിച്ചതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ദേഷ്യവും അമർഷവും പ്രതിഷേധവുമെല്ലാം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബത്തിന്റെ വികാരം താൻ ഉൾക്കൊള്ളുന്നു. ഒരാളെ നഷ്ടപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് ദേഷ്യവും അമർഷവും പ്രതിഷേധവും ഉണ്ടാകും. അത് ഭരണകൂടത്തോടുള്ള പ്രതിഷേധമാണ്. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് മുഖ്യമന്ത്രിയെ വിമർശിക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
“അവർക്ക് ആരോട് പ്രതിഷേധിക്കാൻ കഴിയും? അവിടെ നിൽക്കുന്നവരോട് പ്രതിഷേധിക്കാൻ കഴിയില്ലല്ലോ. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാൻ കഴിയൂ. അവരുടെ സങ്കടം പങ്കുവെക്കാൻ മാത്രമേ കഴിയൂ. അവരെ ശത്രുക്കളായി കാണുകയല്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.
നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി ഷിബു ബേബി ജോണിനൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഓരോ തവണയും വിമർശനം ഉയരുമ്പോഴും ഉത്തരവാദിത്തത്തോടെ പരമാവധി കാര്യങ്ങൾ ചെയ്തുവെന്ന ആശ്വാസം സർക്കാരിനുണ്ടെന്നും എന്നാൽ ഇതുകൊണ്ട് മതിയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരച്ചിൽ സംബന്ധിച്ച കാര്യങ്ങൾ ദിവസവും രണ്ടും മൂന്നും മണിക്കൂർ ഇടവിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും തിരച്ചിലിനായി പ്രത്യേക എസ്.ഒ.പി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ) തയ്യാറാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
തിരച്ചിൽ നടപടികളിൽ മത്സ്യത്തൊഴിലാളികളെയും പങ്കാളികളാക്കും. കടലിനെക്കുറിച്ചുള്ള അവരുടെ അറിവും അനുഭവപരിചയവും പ്രയോജനപ്പെടുത്തി സമഗ്രമായ എസ്.ഒ.പി തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
