ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5:20-ഓടെ ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടം.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ആയിരിക്കാം അപകടകാരണമെന്നാണ് നിലവിലെ നിഗമനം. ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു.
ആര്യന്‍ എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗര്‍ഹ്വാള്‍ പോലീസ് കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരാണ് അപകടവിവരം പുറത്തറിയിച്ചതെന്നും വിവരമറിഞ്ഞയുടന്‍ ദേശീയ ദുരന്തനിവാരണസേനയടക്കം സ്ഥലത്തേക്ക് തിരിച്ചതായും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്