റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഒരു മാവോയിസ്റ്റ് ഉന്നത നേതാവിനെ കൂടി വധിച്ച് സുരക്ഷാ സേന. ബിജാപൂര്‍ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ സുധാകര്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. ഒരു മാസം മുന്‍പ് സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി ബസവരാജു എന്നറിയപ്പെടുന്ന നമ്പാല കേശവ് റാവു ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ടിരുന്നു.
മേഖലയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), കോബ്ര യൂണിറ്റുകള്‍ എന്നിവയുടെ സംയുക്ത സംഘം സൈനിക നടപടി ആരംഭിച്ചത്. സുധാകറിന് പുറമേ തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം ബന്ദി പ്രകാശ്, ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗം പപ്പ റാവു എന്നിവരുള്‍പ്പെടെ നിരവധി ഉന്നത മാവോയിസ്റ്റ് കേഡറുകളുടെ സാന്നിധ്യം സ്ഥീരീകരിച്ചിരുന്നു.
വെടിവയ്പ്പിനിടെ, സുരക്ഷാ സേന ഗൗതം എന്ന സുധാകറിനെ കൊലപ്പെടുത്തുകയായിരുന്നു. സുധാകര്‍ ദീര്‍ഘകാലമായി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. മധ്യേന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ബുദ്ധിജീവിയും തന്ത്രജ്ഞരില്‍ ഒരാളുമായിരുന്നു ടെന്റു ലക്ഷ്മി നരസിംഹാചലം എന്ന സുധാകര്‍. ഗൗതം, ആനന്ദ്, സോമണ്ണ തുടങ്ങി വിവിധ പേരുകളിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വനത്തില്‍ സൈനിക നടപടി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്