ന്യൂഡെല്‍ഹി: ഹൈക്കോടതികളില്‍ ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ആവര്‍ത്തിച്ച് നല്‍കിയ പേരുകളില്‍ ഇതുവരെ അംഗീകാരം നല്‍കാത്ത ആളുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊളീജിയം ഒരു സെര്‍ച്ച് കമ്മിറ്റി അല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
'ആവര്‍ത്തിച്ചുള്ള പേരുകളുടെ കാര്യത്തില്‍ എന്താണ് ബുദ്ധിമുട്ട് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആവര്‍ത്തിച്ചുള്ള പേരുകള്‍ എത്രത്തോളം പ്രോസസ്സ് ചെയ്തുവെന്ന് ഞങ്ങള്‍ക്ക് പട്ടിക തരൂ.' ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കൊളീജിയം ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ''ഒരു പ്രത്യേക കാലയളവ് വരെ അവര്‍ ശുപാര്‍ശകള്‍ അംഗീകരിച്ചില്ലെങ്കില്‍, അത് അംഗീകരിച്ചതായി കണക്കാക്കണം,'' ഭൂഷണ്‍ പറഞ്ഞു.
കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ ജഡ്ജിമാരുടെ നിയമനം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏറ്റവും മുതിര്‍ന്ന അഞ്ച് സുപ്രീം കോടതി ജഡ്ജിമാര്‍ അടങ്ങുന്നതാണ് കൊളീജിയം.
കൊളീജിയം ശുപാര്‍ശ ചെയ്യുന്ന ജഡ്ജിമാരുടെ നിയമനം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് നിശ്ചിത സമയപരിധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഹര്‍ഷ് വിഭോര്‍ സിംഗാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവുവിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം നല്‍കിയ ശുപാര്‍ശ അംഗീകരിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് സര്‍ക്കാരും പ്രത്യേകം ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്