മാനന്തവാടി: ലെബനനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസ് ചതിക്കപ്പെട്ടതാവാമെന്നും തെറ്റു ചെയ്യില്ലെന്ന വിശ്വാസമുണ്ടെന്നും അമ്മാവനായ തങ്കച്ചന്‍ പറയുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് റിന്‍സന്‍ വിളിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഇന്ന് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കഴിഞ്ഞ നവംബറിലാണ് റിന്‍സന്‍ അവസാനം നാട്ടിലെത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. റിന്‍സന്‍ പഠിച്ചതും വളര്‍ന്നതും നാട്ടില്‍തന്നെയാണ്. ജോലിക്കായാണ് നോര്‍വയിലേക്ക് പോയത്. ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. സ്വന്തമായി ബിസിനസ് ഉള്ളതായി അറിയില്ല. റിന്‍സന്‍ തെറ്റുചെയ്യില്ലെന്ന് നൂറുശതമാനം ഉറപ്പാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉടമയാണ് റിന്‍സന്‍ ജോസ് എന്നാണ് വിവരം. ആരോപണങ്ങള്‍ക്ക് പിന്നാലെ പേജര്‍ സ്ഫോടനത്തില്‍ നോര്‍ട്ട ഗ്ലോബലിന്റെ പങ്ക് സംബന്ധിച്ച് ബള്‍ഗേറിയ അന്വേഷണം പ്രഖ്യാപിച്ചു.
തായ് വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നായിരുന്നു വിവരം. ഇസ്രയേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബി.എ.സി കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്