ന്യൂഡെല്‍ഹി: കടക്കെണിയിലായ മാലിദ്വീപിന് 50 മില്യണ്‍ ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായവുമായി ഇന്ത്യ. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മാലിദ്വീപിന് ഇത്തരത്തില്‍ സഹായം അനുവദിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാലിദ്വീപ് ഗവണ്‍മെന്റിന്റെ ട്രഷറി ബില്ലുകള്‍ 50 മില്യണ്‍ ഡോളറിന്റെ മുന്‍ സബ്സ്‌ക്രിപ്ഷന്റെ കാലാവധി പൂര്‍ത്തിയാകുന്ന തിയതി മുതല്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് സബ്സ്‌ക്രൈബ് ചെയ്തതായി മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷം മെയ് മാസത്തില്‍, മാലദ്വീപ് ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം, ഇതേ സംവിധാനത്തിന് കീഴില്‍ 50 മില്യണ്‍ ഡോളറിന്റെ ട്രഷറി ബില്ലുകള്‍ എസ്ബിഐ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. മാലദ്വീപ് ഗവണ്‍മെന്റിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഈ അടിയന്തര സാമ്പത്തിക സഹായം എന്ന് പ്രസ്താവനയില്‍ പറയുന്നു.
സഹായം അനുവദിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനോട് മാലിദ്വീപ് ടൂറിസം മന്ത്രി അഹമ്മദ് അദീബ് എക്സിലെ ഒരു പോസ്റ്റില്‍ നന്ദി രേഖപ്പെടുത്തി. ''ഇത് നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സാമ്പത്തിക സ്ഥിരതയിലേക്കും വളര്‍ച്ചയിലേക്കും ഉള്ള നമ്മുടെ പാതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു,'' അദീബ് പറഞ്ഞു.
കോവിഡ്-19 മഹാമാരിയും റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷവും മൂലം വരുമാന ഇടിവും വിദേശ കറന്‍സി കരുതല്‍ ശേഖരത്തിലെ കുറവും ബാധിച്ച മാലിദ്വീപ് നിലവില്‍ ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലാണ്. ഇബ്രാഹിം സോലിഹിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ ഈ പ്രശ്നങ്ങളെ നേരിടാന്‍ സ്വകാര്യ വായ്പക്കാരില്‍ നിന്നും ഇന്ത്യയില്‍ നിന്നും കടം വാങ്ങിയിരുന്നു. മാലിദ്വീപിന്റെ മൊത്തം കടം 2023 ല്‍ ഏകദേശം 8 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു.
ചൈനീസ് അനുകൂലിയായ മുയിസു മാലിദ്വീപില്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായിരുന്നു. ജൂണില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുയിസു പങ്കെടുത്തതിന് ശേഷം മാലെയും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. മാലദ്വീപ് നേതാവ് വരും ആഴ്ചകളില്‍ ഇന്ത്യയിലേക്ക് ഉഭയകക്ഷി സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്