തിരുപ്പതി: തിരുമല ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പും മറ്റും കലര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ ആരോപണം സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്. ഇതോടെ ലഡ്ഡുവില്‍ മായം കലര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലെത്തി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ആന്ധ്രപ്രദേശ് സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ മായം ചേര്‍ക്കല്‍ പരിശോധനാ സൗകര്യങ്ങളുടെ അഭാവവും പുറമെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാത്തതും നെയ്യ് വിതരണക്കാര്‍ മുതലെടുത്തതായി ക്ഷേത്രകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പറഞ്ഞു. തിരഞ്ഞെടുത്ത സാമ്പിളുകളില്‍ മൃഗക്കൊഴുപ്പും പന്നിക്കൊഴുപ്പും ഉണ്ടെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാമള റാവു പറഞ്ഞു.
''ഗുണനിലവാരമില്ലായ്മയുടെ കാരണം ക്ഷേത്രത്തില്‍ പരിശോധനയ്ക്ക് ലാബ് ഇല്ലാത്തതും പരിശോധനയ്ക്കായി സാമ്പിളുകള്‍ പുറത്തുള്ള ലാബുകളിലേക്ക് അയച്ചതും പ്രായോഗികമല്ലാത്ത നിരക്കുകളുമാണ്,'' എക്സിക്യൂട്ടീവ് ഓഫീസര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലാബിലെ പരിശോധനാഫലം സൂചിപ്പിക്കുന്നത് സാമ്പിളില്‍ പന്നിക്കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്നാണെന്ന് റാവു പറഞ്ഞു.
'സാമ്പിളുകളില്‍ നിന്നുള്ള നാല് റിപ്പോര്‍ട്ടുകളും സമാനമായ ഫലങ്ങള്‍ നല്‍കി. അതിനാല്‍ ഞങ്ങള്‍ ഉടന്‍ വിതരണം നിര്‍ത്തി. കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താന്‍ നടപടിയാരംഭിച്ചു. പിഴ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങളും നിയമനടപടികളും വൈകാതെ ആരംഭിക്കും,' ശ്യാമള റാവു കൂട്ടിച്ചേര്‍ത്തു.
അതേസമയം ആരോപണങ്ങള്‍ മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആവര്‍ത്തിച്ച് നിഷേധിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദൈവത്തെയും ഉപയോഗിക്കാന്‍ കഴിയുന്ന ആളാണ് നായിഡുവെന്ന് റെഡ്ഡി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്