ഗുവാഹതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നിയമവഴി സ്വീകരിക്കാനൊരുങ്ങുന്നു. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേതാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് കമീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് പുനസ്ഥാപിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളതെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. ഇപ്പോള്‍ കുറഞ്ഞ പ്രതീക്ഷ മാത്രമേയുള്ളൂവെന്നും അവര്‍ പ്രതികരിച്ചു. അതേസമയം, പ്രകടനപത്രിക സംബന്ധിച്ച മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് രംഗത്തെത്തി. മോദിയുടെ ഭരണകാലയളവില്‍ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനത്തിലധികവും ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ക്കാണ് ലഭിച്ചത്.
രാജ്യത്തെ 21 കോടീശ്വരന്മാരുടെ സ്വത്തിന്റെ കണക്കെടുത്താല്‍ 70 കോടി ഇന്ത്യക്കാരുടേതിന് തുല്യമാണ്. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്്യ സഖ്യ സര്‍ക്കാറിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷമുള്ള നിരാശ മറികടക്കാനാണ് യഥാര്‍ഥ പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ച് കള്ളങ്ങളും വിദ്വേഷ പ്രചാരണവുമായി മോദി രംഗത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്