ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണം ബിജെപി തിരഞ്ഞെടുപ്പിന് മുമ്പ് ആസൂത്രണം ചെയ്ത നാടകമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിംഗ് ചന്നി. ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ചന്നിയുടെ വിവാദ പ്രസ്താവന.
'ഇതെല്ലാം സ്റ്റണ്ടാണ്, തീവ്രവാദ ആക്രമണങ്ങളല്ല. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്റ്റണ്ട് അല്ലാതെ മറ്റൊന്നുമല്ല. അതില്‍ ഒരു സത്യവുമില്ല. ബിജെപി ജനങ്ങളുടെ ജീവനും ശരീരവും വെച്ചാണ് കളിക്കുന്നത്,' ചന്നി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ബിജെപി ഇത്തരം സംഭവങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ചന്നി ആരോപിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രിതമായി നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ഇത്തരം നാടകങ്ങള്‍ കളിക്കാറുണ്ടെന്നും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചന്നി പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഐഎഎഫ് ജവാന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരന്‍കോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ നാല് സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സേനയാണ് ഓപ്പറേഷന്‍ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്