ഇസ്ലാമാബാദ്: ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലെത്തി. കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റിന്റെ (സിഎച്ച്ജി) 23-ാമത് യോഗമാണ് ഇസ്ലാമാബാദില്‍ നടക്കുന്നത്. രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാംഗ് അടക്കം അംഗരാജ്യങ്ങളില്‍ നിന്നുള്ള ഉന്നത നേതാക്കള്‍ പങ്കെടുക്കും. കര്‍ശന സുരക്ഷാ നടപടികള്‍ക്ക് കീഴിലാണ് ഉച്ചകോടി നടക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇസ്ലാമാബാദിലെയും അയല്‍ നഗരമായ റാവല്‍പിണ്ടിയിലെയും പ്രധാന റൂട്ടുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
കശ്മീര്‍ പ്രശ്നത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മരവിച്ചിരിക്കെ, ഏകദേശം ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.
ഉച്ചകോടിക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, നിലവിലുള്ള രാഷ്ട്രീയ അശാന്തിയും തീവ്രവാദ ഭീഷണിയും നേരിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാമാബാദില്‍ ഉടനീളം സൈന്യത്തെ വിന്യസിച്ചിരിക്കുന്നു. ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ നൂറുകണക്കിന് അനുയായികളെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി ഉച്ചേകോടിയോടനുബന്ധിച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കാന്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ഇസ്ലാമാബാദില്‍ പൊതു അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളും കച്ചവട സ്ഥാപനങ്ങളും അടച്ചു. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും വലിയ സംഘം നഗരത്തില്‍ പട്രോളിംഗ് നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്