ദുബായ്: ചരിത്രത്തിലാദ്യമായി വനിതാ ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് കിവീസ് വനിതകൾ. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പിന്റെ ഫൈനലിൽ 32 റൺസിന് ജയിച്ച് കിവീ വനിതകൾ ചരിത്രം കുറിക്കുകയായിരുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ കിവീസ് വനിതകൾ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയ ശേഷം ദക്ഷിണാഫ്രിക്കയെ 126/9 എന്ന സ്‌കോറിൽ ഒതുക്കുകയായിരുന്നു. അമേലിയ ഖെറിന്റെ ആൾറൗണ്ട് മികവാണ് കിവീസിന് ജയമൊരുക്കിയത്.
സൂസി ബേറ്റ്‌സും (32)കഴിഞ്ഞ മത്സരത്തിലെ മിന്നുന്ന താരവുമായ ജോർജിയ പ്ലിമ്മറും(9) ചേർന്നാണ് കിവീസിനായി ഓപ്പണിംഗിനിറങ്ങിയത്. സെമിയിൽ വിൻഡീസിനെതിരെ 33 റൺസ് നേടിയിരുന്ന പ്‌ളിമ്മർ ഇന്നലെ വെറും ഒൻപത് റൺസിന് പുറത്തായത് കിവീസിന് തിരിച്ചടിയായി. 1.5 ഓവറിൽ ടീം സ്‌കോർ 16ൽ വച്ചാണ് ഖാഖ പ്ലിമ്മറെ ലൂസിന്റെ കയ്യിലെത്തിച്ചത്. തുടർന്നിറങ്ങിയ അമേലിയ ഖെറും( 43) സൂസിയും ചേർന്ന് ടീമിനെ ഏഴോവറിൽ 50ലെത്തിച്ചു. 31പന്തിൽ മൂന്ന് ഫോറടക്കം 32 റൺസ് നേടിയ ബേറ്റ്‌സ് എട്ടാം ഓവറിൽ ടീം സ്‌കോർ 53ൽ വച്ച് മ്‌ളാബയുടെ പന്തിൽ ബൗൾഡായി.
11ാം ഓവറിൽ ക്യാപ്ടൻ സോഫീ ഡിവൈനെ(6) ഡി ക്‌ളെർക്ക് എൽ.ബിയിൽ കുരുക്കി മടക്കിയതോടെ കിവികൾ 70/3 എന്ന നിലയിലായി. തുടർന്നിറങ്ങിയ ബ്രൂക്ക് ഹല്ലിഡേ(38) തകർത്തടിച്ചതോടെ കിവീസിന്റെ സ്‌കോർ ഉയർന്നു. 28 പന്തുകൾ നേരിട്ട ഹല്ലിഡേ മൂന്ന് ബൗണ്ടറികളാണ് പായിച്ചത്. 18ാം ഓവറിലാണ് ഹല്ലിഡേ പുറത്തായത്. അമേലിയ ഖെറിനൊപ്പം 57 റൺസ് കൂട്ടിച്ചേർത്തു. കിവീസ് നിരയിൽ ടോപ് സ്‌കോററായ ഖെർ 19ാം ഓവറിലാണ് മടങ്ങിയത്. 38 പന്തുകൾ നേരിട്ട ഖെർ നാലുഫോറുകൾ പായിച്ചു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റ് വീതം നേടിയ അമേലിയ ഖെറും റോസ്‌മേരി മെയറും ചേർന്നാണ് 129ൽ ഒതുക്കിയത്. എഡിൻ കാർസൻ,ഫ്രാൻസ് യോനാസ്,ബ്രൂക്ക് ഹല്ലിഡേ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 33 റൺസ് നേടിയ ലോറ വോൾവാറ്റിന് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിൽപ്പിന് കഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്