2026 ടി20 ലോകകപ്പിന്റെ താരമായി സഞ്ജു സാംസൺ. ടി20 ലോകകപ്പ് റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു.
അഞ്ച് ഇന്നിംഗ്‌സുകൾ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയിൽ 321 റൺസാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് അർധ സെഞ്ചുറികൾ നേടിയ സഞ്ജു 24 സിക്‌സും നേടി. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താവാതെ 97 റൺസ് നേടിയ സഞ്ജു സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് അടിച്ചെടുത്തു. ഫൈനലിൽ ന്യൂസിലൻഡിനെതിരെ 46 പന്തിൽ 89 റൺസും സഞ്ജു അടിച്ചെടുത്തിരുന്നു. നിർണായക മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളാണ് സഞ്ജുവിനെ ലോകകപ്പിലെ താരമാക്കിയത്.
ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരമായും സഞ്ജു മാറി. ഈ ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു 24 സിക്‌സുകളാണ് നേടിയത്. ഇത്രയും സിക്‌സുകൾ ഒരു ലോകകപ്പിലും ഒരു താരവും നേടിയിട്ടില്ല. ന്യൂസിലൻഡിന്റെ ഫിൻ അലൻ രണ്ടാം സ്ഥാനത്താണ്. 20 സിക്‌സുകളാണ് അലൻ നേടിയത്. വെസ്റ്റ് ഇൻഡീസിന്റെ ഷിംറോൺ ഹെറ്റ്‌മെയർ (19), പാകിസ്ഥാന്റെ സാഹിബ്‌സാദ ഫർഹാൻ (18), ഇഷാൻ കിഷൻ (18) എന്നിവർ പിന്നിലുണ്ട്. എല്ലാവരും ഈ ലോകകപ്പിലാണ് ഇത്രയും സിക്‌സുകൾ നേടിയത്. നിക്കോളാസ് പുരാൻ (17), ക്രിസ് ഗെയ്ൽ, റഹ്മാനുള്ള ഗുർബാസ് (16), മാർലോൺ സാമുവൽസ്, ഷെയ്ൻ വാട്‌സൺ, ട്രാവിസ് ഹെഡ്, രോഹിത് ശർമ (15) എന്നിവരെല്ലാം സഞ്ജുവിന് പിന്നിലുണ്ട്്.
അതേസമയം, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജു സ്വന്തം പേരിലാക്കിയിരുന്നു. വിരാട് കോഹ്ലിയുടെ 12 വർഷം പഴക്കമുള്ള റെക്കോർഡാണ് സഞ്ജു മറികടന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസാണ് സഞ്ജു നേടിയത്. ന്യൂസിലൻഡിനെതിരെ ഫൈനലിൽ 46 പന്തിൽ 89 റൺസാണ് നേടിയത്. ഇതോടെയാണ് കോഹ്ലിയെ മറികടക്കാൻ സഞ്ജുവിന് സാധിച്ചത്. 2014 ലോകകപ്പിൽ 319 റൺസ് കോഹ്ലി നേടിയിരുന്നു.
ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ് സഞ്ജു. ഒമ്പത് മത്സരങ്ങളിൽ 317 റൺസ് നേടിയ കിഷനാണ് രണ്ടാം സ്ഥാനത്ത്. 77 റൺസാണ് കിഷന്റെ ഉയർന്ന സ്‌കോർ. 35.22 ശരാശരിയും 193.29 സ്‌ട്രൈക്ക് റേറ്റും കിഷനുണ്ട്. മൂന്ന് അർധ സെഞ്ചുറികളും കിഷന്റെ അക്കൗണ്ടിലായി. ഇക്കാര്യത്തിൽ ക്യാപ്ടൻ സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങിൽ 242 റൺസാണ് സൂര്യ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
