ടി20 ലോകകപ്പിനിടെ സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവന്നത് ധീരമായ തീരുമാനത്തേക്കാൾ ഉപരിയായി ഒരു തന്ത്രപരമായ നീക്കമായിരുന്നുവെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ടൂർണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ പുറത്തിരുന്ന സഞ്ജു, സൂപ്പർ എട്ടിലെ സിംബാബ്‌വെക്കെതിരായ മത്സരത്തിലാണ് ടീമിൽ തിരിച്ചെത്തിയത്. തുടർന്ന് നടന്ന നിർണ്ണായക മത്സരങ്ങളിൽ തുടർച്ചയായി മൂന്ന് അർധസെഞ്ച്വറികൾ നേടിയ സഞ്ജു ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൂർണമെന്റിന് മുന്നോടിയായി നടന്ന ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജു ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ആദ്യ മത്സരങ്ങളിൽ അഭിഷേക് ശർമയ്‌ക്കൊപ്പം ഇഷാൻ കിഷനെ ഓപ്പണറായി ഇറക്കിയത്. എന്നാൽ സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന് ഒരു വിശ്രമം നൽകിയതാണെന്നും ഗംഭീർ വ്യക്തമാക്കി. ''സഞ്ജു ഔട്ട് ഓഫ് ഫോമാണെന്ന് ഞാനും ക്യാപ്ടനും ഒരിക്കലും കരുതിയിട്ടില്ല. ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തിന് ഒരു ബ്രേക്ക് ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി. മാനസികമായി ഒന്ന് ഫ്രഷ് ആയി തിരികെ വരാൻ വേണ്ടിയായിരുന്നു അത്. റിങ്കു സിംഗിന് പകരം സഞ്ജുവിനെ അവസാന മൂന്ന് മത്സരങ്ങളിൽ കളിപ്പിച്ചത് ഒരു ടാക്റ്റിക്കൽ മാറ്റമായിരുന്നു. ബാറ്റിംഗ് നിരയുടെ ടോപ്പിൽ മൂന്ന് സ്‌ഫോടനാത്മക താരങ്ങൾ (അഭിഷേക്, ഇഷാൻ, സഞ്ജു) വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.'' ഗംഭീർ പറഞ്ഞു.
നെറ്റ്‌സിലെ സഞ്ജുവിന്റെ ബാറ്റിംഗ് കണ്ടപ്പോൾ തന്നെ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പായിരുന്നുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ടി20 ശൈലിയെ കുറിച്ചും ഗംഭീർ സംസാരിച്ചു... ''ടി20 ഫോർമാറ്റിൽ 'ഹൈ റിസ്‌ക്, ഹൈ റിവാർഡ്' എന്ന ശൈലിയിലാണ് എനിക്ക് വിശ്വാസം. 160170 റൺസുകൾക്ക് വേണ്ടി കളിക്കുന്നതിൽ കാര്യമില്ല. അങ്ങനെയുള്ള കളി നിങ്ങളെ എങ്ങും എത്തിക്കില്ല. 250-300 റൺസുകളിലേക്ക് എത്തണമെങ്കിൽ റിസ്‌ക് എടുത്തേ മതിയാകൂ. 100 റൺസിന് ഓൾ ഔട്ട് ആയാലും എനിക്ക് കുഴപ്പമില്ല, പക്ഷേ ലക്ഷ്യം വലുതായിരിക്കണം.'' ഗംഭീർ പറഞ്ഞു.
കളിക്കാരുടെ വ്യക്തിഗത സ്‌കോറുകളേക്കാൾ അവർ പന്തിൽ ചെലുത്തുന്ന സ്വാധീനത്തിനാണ് പ്രാധാന്യമെന്ന് ഗംഭീർ പറഞ്ഞു. ''96 റൺസിൽ നിൽക്കുമ്പോൾ സെഞ്ച്വറി തികയ്ക്കാൻ സിംഗിളുകൾ എടുത്ത് പന്തുകൾ പാഴാക്കരുത്. അടുത്ത പന്ത് സിക്‌സറടിക്കാനാണ് ശ്രമിക്കേണ്ടത്. അതിനിടെ ഔട്ട് ആയാലും ടീം മാനേജ്‌മെന്റ് അതിനെ 100 റൺസിന് തുല്യമായി തന്നെ കാണും. കഴിഞ്ഞ ഒന്നരരണ്ട് വർഷമായി ഇന്ത്യൻ ടീമിൽ ആരും വ്യക്തിഗത നാഴികക്കല്ലുകൾക്ക് പിന്നാലെ പോയിട്ടില്ല.'' ഗംഭീർ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
