ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഒമാനെതിരെ അർധ സെഞ്ച്വറിയോടെ തിളങ്ങിയിരിക്കുകയാണ് സഞ്ജു സാംസൺ. ആദ്യ രണ്ട് മത്സരത്തിലും ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ തഴയപ്പെട്ട സഞ്ജു ഒമാനെതിരെ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്.
45 പന്ത് നേരിട്ട് 56 റൺസാണ് സഞ്ജു നേടിയത്. മൂന്ന് വീതം സിക്‌സും ഫോറും പറത്താനും സഞ്ജുവിനായി. ഇന്ത്യയുടെ ടോപ് സ്‌കോററായതും മലയാളി താരമാണ്. ബാറ്റ് ചെയ്യാൻ പ്രയാസമുള്ള പിച്ചിൽ അവസരോചിത പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.
ഈ അർധ സെഞ്ച്വറി പ്രകടനത്തോടെ ചരിത്ര നേട്ടത്തിലേക്കെത്താൻ സഞ്ജു സാംസണിന് സാധിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിൽ ഇന്ത്യക്കായി അർധ സെഞ്ച്വറി നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പർ എന്ന റെക്കോഡാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. എം.എസ് ധോണിക്കും റിഷഭ് പന്തിനും നേടാനാവാത്ത റെക്കോഡാണ് മലയാളി താരം നേടിയെടുത്തിരിക്കുന്നത്. ഒമാൻ ബൗളർമാർ ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാൻമാരെയെല്ലാം വിറപ്പിച്ചപ്പോഴും അച്ചടക്കത്തോടെ കളിച്ച് നേടിയ അർധ സെഞ്ച്വറി ചരിത്ര നേട്ടത്തിലേക്കാണ് സഞ്ജുവിനെ എത്തിച്ചതെന്ന് തന്നെ പറയാം.
മൂന്ന് സിക്‌സറാണ് മത്സരത്തിൽ സഞ്ജു നേടിയത്. ഇതോടെ മറ്റൊരു വമ്പൻ റെക്കോഡും സഞ്ജുവിനെ തേടിയെത്തി. ഏഷ്യാ കപ്പ് ടി20 മത്സരത്തിൽ 50ലധികം റൺസ് നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. 61 പന്തിൽ 122 റൺസെടുത്ത വിരാട് കോഹ്ലി തലപ്പത്ത് നിൽക്കുമ്പോൾ രോഹിത് ശർമ (83, 72) രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് 68 റൺസോടെ നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ 62 റൺസെടുത്ത കെ.എൽ രാഹുൽ അഞ്ചാമതുണ്ട്. ഈ റെക്കോഡ് പട്ടികയിലേക്കാണ് ഇപ്പോൾ സഞ്ജുവും പേര് ചേർത്തിരിക്കുന്നത്.
സമീപകാലത്തായി ടി20യിൽ മിന്നും ഫോമിലാണ് സഞ്ജുവുള്ളത്. ഇന്ത്യക്കായി ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടും ഓപ്പണർ റോളിൽ നിന്ന് സഞ്ജുവിനെ മാറ്റി. കേരള ക്രിക്കറ്റ് ലീഗിൽ ഒരു സെഞ്ച്വറിയും മൂന്ന് തുടർ ഫിഫ്റ്റികളും നേടിയാണ് മലയാളി താരം ഏഷ്യാ കപ്പിലേക്കെത്തിയത്. ആദ്യത്തെ രണ്ട് മത്സരത്തിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ജു കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ടോപ് ഓഡറിൽ വീണ്ടും അവസരം ലഭിച്ചപ്പോൾ തകർപ്പൻ പ്രകടനത്തോടെ വീണ്ടും സഞ്ജു തിളങ്ങിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
