ഐപിഎല്ലിൽ തൃശൂർ പൂരത്തിനെ വെല്ലുന്ന വെടിക്കെട്ടിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെ റെക്കോർഡ് റൺചേസിൽ മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച് പഞ്ചാബ് കിംഗ്‌സ്.
കെ.എൽ. രാഹുലിന്റെ അപരാജിത സെഞ്ചുറി കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 265 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പ്രഭ്‌സിമ്രാൻ സിംഗിന്റെയും നായകൻ ശ്രേയസ് അയ്യരുടെയും പ്രിയാൻഷ് ആര്യയുടെയും ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തിൽ പഞ്ചാബ് 7 പന്തും 6 വിക്കറ്റും ബാക്കി നിർത്തി മറികടന്നു.
ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസാണിത്. 2024ൽ കൊൽക്കത്തക്കെതിരെ പഞ്ചാബ് തന്നെ പിന്തുടർന്ന് ജയിച്ച 262 റൺസിന്റെ റെക്കോർഡാണ് ദില്ലിയിൽ വഴിമാറിയത്.
പ്രഭ്‌സിമ്രാൻ 26 പന്തിൽ 76 റൺസടിച്ചപ്പോൾ പ്രിയാൻഷ് ആര്യം 17 പന്തിൽ 43 റൺസെടുത്തു. ശ്രേയസ് അയ്യർ 36 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നപ്പോൾ നെഹാൽ വധേര 15 പന്തിൽ 25 റൺസെടുത്തു. 10 പന്തിൽ 19 റൺസെുത്ത ശശാങ്ക് സിംഗ് വിജയത്തിൽ നായകന് കൂട്ടായി.
രണ്ട് തവണ ശ്രേയസ് അയ്യർ നൽകിയ അനായാസ ക്യാച്ചുകൾ കൈവിട്ട മലയാളി താരം കരുൺ നായരുടെ പിഴവ് പഞ്ചാബിന്റെ ജയത്തിൽ നിർണായകമായി. ജയത്തോടെ പോയിന്റ് പട്ടികയിൽ 13 പോയന്റുമായി പഞ്ചാബ് പ്ലേ ഓഫിനോട് ഒരു പടി കൂടി അടുത്തപ്പോൾ ഡൽഹി ആറ് പോയന്റുമായി ആറാം സ്ഥാനത്ത് തുടരുന്നു. സ്‌കോർ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 2642, പഞ്ചാബ് കിംഗ്‌സ് 18.5 ഓവറിൽ 2654
പവർ പ്ലേയിൽ തന്നെ 116 റൺസടിച്ച് പഞ്ചാബ് ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിംഗും തുടക്കത്തിലെ നയം വ്യക്തമാക്കി. അക്വിബ് നബിയെറിഞ്ഞ ആദ്യ ഓവറിൽ പ്രിയാൻഷും പ്രഭ്‌സിമ്രാനും രണ്ട് സിക്‌സ് പറത്തി 15 റൺസെടുത്തപ്പോൾ മുകേഷ് കുമാർ എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് സിക്‌സും ഫോറും പറത്തി 21റൺസ് അടിച്ചെടുത്തു.
ഇതിനിടെ ലുങ്കിം എൻഗിഡിക്ക് ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റത് ഡൽഹിക്ക് തിരിച്ചടിയായി. പവർ പ്ലേയിലെ അവസാന ഓവർ എറിഞ്ഞ മുകേഷ് കുമാറിന്റെ ആറ് പന്തുകളും പ്രഭ്‌സിമ്രാൻ ബൗണ്ടറി കടത്തി പഞ്ചാബിനെ 116 റൺസിലെത്തിച്ചു. പവർ പ്ലേക്ക് പിന്നാലെ പ്രിയാൻഷ് ആര്യയെ അക്ഷർ പട്ടേൽ മടക്കി.
പിന്നാലെ പ്രഭ്‌സിമ്രാനെയും കൂപ്പർ കൊണോലിയെയും(10 പന്തിൽ 17) കുൽദീപും പുറത്താക്കിയെങ്കിലും ശ്രേയസും നെഹാൽ വധേരയും ശ്രേയസും ചേർന്ന് പോരാട്ടം തുടർന്നു. പതിനഞ്ചാം ഓവറിൽ നെഹാൽ വധേര പുറത്തായി. ഇതേ ഓവറിൽ ശ്രേയസ് അയ്യർ നൽകിയ ക്യാച്ച് കരുൺ നായർ ലോംഗ് ഓഫിൽ അവിശ്വസനീയമായി കൈവിട്ടു.
പതിനാറാം ഓവറിലും ശ്രേയസ് നൽകിയ ക്യാച്ച് കരുൺ നായർ ലോംഗ് ഓണിൽ കൈവിട്ടു. ഇത് കളിയിൽ നിർണായകമായി. എൻഗിഡിയുടെ അസാന്നിധ്യം കൂടിയായതോടെ ഡൽഹി പഞ്ചാബിന്റെ റൺവേട്ട തടയാനാാകതെ തോൽവി സമ്മതിച്ചു. രണ്ടോവർ പന്തെറിഞ്ഞ ഡൽഹിയുടെ മുകേഷ് കുമാർ 45 റൺസ് വഴങ്ങിയപ്പോൾ അക്വിബ് നബി 41 റൺസാണ് വിട്ടുകൊടുത്തത്.
നേരത്തെ ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി കെ.എൽ. രാഹുലിന്റെ അപരാജിത സെഞ്ചുറിയുടെയും നിതീഷ് റാണയുടെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടത്തത്.
47 പന്തിൽ സെഞ്ചുറി തികച്ച രാഹുൽ 67 പന്തിൽ 152 റൺസുമായി പുറത്താകാതെ നിന്നു. 44 പന്തിൽ 91 റൺസടിച്ച നിതീഷ് റാണ പത്തൊമ്പതാം ഓവറിലാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ രാഹുൽനിതീഷ് റാണ സഖ്യം 95 പന്തിൽ 220 റൺസാണ് അടിച്ചു കൂട്ടിയത്.
നേരത്തെ 6 പന്തിൽ 12 റൺസെടുത്തു നിൽക്കെ അർഷ്ദീപ് സിംഗിന്റെ പന്തിൽ രാഹുൽ നൽകിയ അനായാസ ക്യാച്ച് ബൗണ്ടറിയിൽ ശശാങ്ക് സിംഗ് കൈവിട്ടതിന് പഞ്ചാബ് കനത്ത വില നൽകേണ്ടിവന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
