ഫിഫ ലോകകപ്പ് കിരീടമെന്ന ബ്രസീലിയൻ സൂപ്പർതാരം നെയ്മറുടെ സ്വപ്നങ്ങൾ വീണ്ടും കണ്ണീരിലവസാനിച്ചു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന വാശിയേറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവെ ബ്രസീലിനെ അട്ടിമറിച്ചതോടെയാണ് കാനറികൾ ലോകകപ്പിൽ നിന്നും പുറത്തായത്. മത്സരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട് കരഞ്ഞുകൊണ്ട് മൈതാനത്ത് തളർന്നിരുന്ന നെയ്മറെ സഹതാരങ്ങൾ ചേർന്നാണ് ആശ്വസിപ്പിച്ചത്.
പരിക്കിനെത്തുടർന്ന് കാർലോ ആൻസലോട്ടിയുടെ ലോകകപ്പ് സ്ക്വാഡിൽ സ്ഥാനം അനിശ്ചിതത്വത്തിലായിരുന്ന നെയ്മർ, കടുത്ത കാഫ് ഇഞ്ചുറിയിൽ നിന്നും മുക്തനായി മത്സരത്തിന്റെ 67-ാം മിനിറ്റിലാണ് പകരക്കാരനായി ഇറങ്ങിയത്. ഈ സമയം ഇരുടീമുകളും ഗോളൊന്നും നേടാതെ സമനിലയിലായിരുന്നു.
നെയ്മറുടെ വരവ് ബ്രസീലിന് വലിയ പ്രതീക്ഷ നൽകിയെങ്കിലും, കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ നോർവെയുടെ സൂപ്പർ താരം തുടർച്ചയായി രണ്ട് ഗോളുകൾ നേടി ബ്രസീലിനെ ഞെട്ടിച്ചു. മത്സരത്തിന്റെ 90-ാം മിനിറ്റിൽ ലോങ് റേഞ്ചറിലൂടെ പിറന്ന നോർവെയുടെ രണ്ടാം ഗോൾ ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും തകർത്തു.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ കാസെമിറോയെ നോർവെ ഡിഫൻഡർ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ ഒരു ഗോൾ മടക്കിയെങ്കിലും അപ്പോഴേക്കും പരാജയം ഉറപ്പായിരുന്നു. ബ്രസീൽ ജേഴ്സിയിൽ നെയ്മർ നേടുന്ന 80-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഇതോടെ ബ്രസീലിന്റെ എക്കാലത്തെയും മികച്ച പുരുഷ ഗോൾവേട്ടക്കാരൻ എന്ന തന്റെ റെക്കോർഡ് അദ്ദേഹം കൂടുതൽ ശക്തമാക്കി. ഇതിഹാസ താരം പെലെയേക്കാൾ (77 ഗോളുകൾ) മൂന്ന് ഗോൾ മുന്നിലാണ് ഇപ്പോൾ നെയ്മർ.
പെലെ മൂന്ന് ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും, ബ്രസീലിനെ നാല് ലോകകപ്പുകളിൽ നയിച്ചിട്ടും ഒരു തവണ പോലും കിരീടമുയർത്താൻ ഭാഗ്യമില്ലാതെയാണ് നെയ്മറുടെ കരിയർ മുന്നോട്ടുപോകുന്നത്. 2014-ൽ സ്വന്തം നാട്ടിൽ വെച്ച് നടന്ന ലോകകപ്പിൽ കനത്ത പരിക്കേറ്റ് പുറത്തായ നെയ്മർക്ക്, 2018-ലും 2022-ലെ പെനാൽറ്റി ഷൂട്ടൗട്ടിലും, ഇപ്പോൾ പ്രീക്വാർട്ടറിലും കണ്ണീരണിഞ്ഞ് മടങ്ങാനായിരുന്നു വിധി. 1990-ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടർ കാണാതെ ഇത്രയും നേരത്തെ പുറത്താകുന്നത് എന്ന നാണക്കേടും ഈ തോൽവിയോടെ ടീമിന് വഴങ്ങേണ്ടി വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
