മുൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്ടൻ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി.
കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക ഉയർന്നു. ഇരുവരെയും വധിക്കുമെന്ന് കാണിച്ച് തിങ്കളാഴ്ച രണ്ട് കത്തുകളാണ് എത്തിയത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.സി.സി.ഐ മുൻ പ്രസിഡന്റിന്റെ പേഴ്‌സണൽ സെക്രട്ടറി താനിയ ഭട്ടാചാര്യ താക്കൂർപുക്കൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അദ്ദേഹത്തിന്റെ കൊൽക്കത്തയിലെ ഓഫീസിലാണ് കത്ത് ലഭിച്ചത്. ഇരുവരുമായി അടുത്തുനിൽക്കുന്നവരെയും വധിക്കുമെന്ന് കത്തിൽ പറയുന്നുണ്ട്. ഗാംഗുലിക്ക് മുൻപും കത്തുകൾ ലഭിച്ചിരുന്നു. എന്നാൽ അത് കാര്യമാക്കിയിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി സൗരവിന് കത്തുകൾ ലഭിച്ചിരുന്നതായി സെക്രട്ടറി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
സൗരവിനെ അപമാനിക്കുന്ന പരാമർശങ്ങൾ ഉൾപ്പെടുന്നതായിരുന്നു ആ കത്തുകൾ. സൗരവിനോട് താൽപര്യമില്ലാത്ത ആരെങ്കിലും എഴുതിയ കത്തുകളാണെന്നാണ് അന്ന് കരുതിയിരുന്നത്. എന്നാൽ തിങ്കളാഴ്ച ലഭിച്ച കത്തിൽ സൗരവിനെയും ഡോണയേയും ഇരുവരുമായി അടുത്ത ബന്ധം പുലർത്തുന്നവരെയും വധിക്കുമെന്നാണ് പറയുന്നതെന്നും പരാതിയിൽ പറയുന്നു.
ബംഗാളിലെ പർഗാനാസ് ജില്ലയിലുള്ള ബെൽഗോറിയയിൽ നിന്നാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അരുൺ എന്ന പേരിലുള്ള ആളാണ് കത്ത് പോസ്റ്റ് ചെയ്തതെന്നും വ്യക്തമായി. പരാതി ഗൗരവമുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കത്ത് അയച്ചിരിക്കുന്ന കൊറിയർ സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ട്. കത്തയച്ച ആളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ സൗരവ് ഗാംഗുലിയോ ഡോണയോ പ്രതികരിച്ചിട്ടില്ല.
എല്ലാ കത്തുകളും ഒരേ വ്യക്തിയാണോ അയച്ചതെന്നും ആരോപിക്കപ്പെടുന്ന ഭീഷണികൾക്ക് പിന്നിലെ കാരണം എന്താണെന്നും കൊൽക്കത്ത പോലീസ് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
