ടി20 ലോകകപ്പിന് ഒരുങ്ങുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനും നായകൻ ബാബർ അസമിനും കനത്ത തിരിച്ചടി. പ്രമുഖ താരങ്ങളാരും ഇല്ലാതെ ഇറങ്ങിയിട്ടും നാലാം ടി20യിൽ ന്യൂസിലൻഡ് പാകിസ്ഥാനെ നാലു റൺസിന് തോൽപിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഇന്നലെ നടന്ന നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ പാകിസ്ഥാന് 20 ഓവറിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അവസാന രണ്ടോവറിൽ 28 റൺസായിരുന്നു പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. ജേക്കബ് ഡഫി എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 10 റൺസെ പാകിസ്ഥാന് നേടാനായുള്ളു. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 18 റൺസായി പാകിസ്ഥാന്റെ ലക്ഷ്യം. ജിമ്മി നീഷാമിന്റെ ആദ്യ പന്തിൽ തന്നെ ഉമാസ മിർ ബൗണ്ടറി നേടി പ്രതീക്ഷ നൽകിയെങ്കിലും അടുത്ത പന്തിൽ മിർ ബൗൾഡായി. അടുത്ത രണ്ട് പന്തിൽ മൂന്ന് റൺസെ പാകിസ്ഥാന് നേടാനായുള്ളു.
ഇതോടെ അവസാന 2 പന്തിൽ ലക്ഷ്യം 11 റൺസായി. അഞ്ചാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ അഞ്ചാം പന്തിൽ ബൗണ്ടറി നേടി ഇമാദ് വാസിം പാകിസ്ഥാന്റെ ലക്ഷ്യം അവസാന പന്തിൽ ആറ് റൺസാക്കി. നീഷാമിന്റെ അവസാന പന്തിൽ ഒരു റൺ മാത്രമെ ഇമാദ് വാസിമിന് നേടാനായുള്ളു.
നേരത്തെ ക്യാപ്ടൻ ബാബർ അസമും(4 പന്തിൽ 5), ഷദാബ് ഖാൻ(7), ഉസ്മാൻ ഖാൻ(16) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ഫഖർ സമൻ(45 പന്തിൽ 61) മാത്രമാണ് പാക് നിരയിൽ പൊരുതിയത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം പാകിസ്ഥാൻ ജയിച്ചു.
മൂന്നും നാലും മത്സരങ്ങളിൽ ജയിച്ചാണ് ന്യൂസിലൻഡ് മുന്നിലെത്തിയത്. പ്രമുഖ താരങ്ങളെല്ലാം ഐപിഎല്ലിൽ കളിക്കുന്നതിനാൽ പ്രമുഖരായ 16 താരങ്ങളില്ലാതെയാണ് ന്യൂസിലൻഡ് പാകിസ്ഥാനെതിരെ ടി20 പരമ്പരക്കിറങ്ങിയത്. പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്