ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറിന്റെ റെക്കോഡ് ഇനി നെതർലൻഡ്‌സിന് സ്വന്തം. ക്രിക്കറ്റ് ലോകത്തെ ത്രില്ലടിപ്പിച്ച മത്സരത്തിൽ സ്‌കോട്‌ലൻഡിനെയാണ് നെതർലൻഡ്‌സ് മറികടന്നത്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 യോഗ്യത മത്സരത്തിലായിരുന്നു നെതർലൻഡ്‌സിന്റെ വമ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലൻസ് 50 ഓവറുകളിൽ 369/9 എന്ന പടുകൂറ്റൻ സ്‌കോർ നേടിയപ്പോൾ, നെതർലൻഡ്‌സ്, നാല് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. നാല് വിക്കറ്റിനാണ് ഈ കളിയിൽ അവർ വിജയിച്ചത്.
ഫോർട്ഹില്ലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലൻഡ് ജോർജ് മൻസിയുടെ ബാറ്റിങ് മികവിലാണ് വമ്പൻ ടോട്ടൽ നേടിയത്. ഓപ്പണിങ് ബാറ്ററായ മൻസി, 150 പന്തുകളിൽ 191 റൺസാണ് അടിച്ചുകൂട്ടിയത്. 14 ഫോറുകളും 11 സിക്‌സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇതോടെ ഒരു അസോസിയേറ്റ് താരത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറെന്ന റെക്കോഡും സ്‌കോട്‌ലൻഡ് ഓപ്പണർക്ക് സ്വന്തമായി.
15 വർഷങ്ങൾക്ക് മുൻപ് അയർലൻഡ് സൂപ്പർ താരം പോൾ സ്റ്റർലിങ് സ്ഥാപിച്ച റെക്കോഡാണ് മൻസി പഴങ്കഥയാക്കിയത്. 2010ൽ കാനഡക്ക് എതിരെ നടന്ന മത്സരത്തിൽ 177 റൺസ് നേടിയായിരുന്നു സ്റ്റർലിങ് റെക്കോഡിട്ടിരുന്നത്. ഏകദിന ക്രിക്കറ്റിൽ ഒരു അസോസിയേറ്റ് താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയെന്ന നേട്ടത്തിന് അരികിൽ എത്തിയതാണ് മൻസി. എന്നാൽ ഇന്നിങ്‌സിൽ 10 പന്തുകൾ ബാക്കി നിൽക്കെ താരം പുറത്താവുകയായിരുന്നു. മൻസിക്ക് പുറമെ 59 റൺസെടുത്ത ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ മാത്യു ക്രോസും തിളങ്ങിയതോടെ സ്‌കോട്‌ലൻഡ് 50 ഓവറിൽ 369/9 എന്ന മികച്ച സ്‌കോറിലെത്തി.
ഓപ്പണർ മാക്‌സ് ഒഡോഡിന്റെ നേതൃത്വത്തിലായിരുന്നു നെതർലൻഡ്‌സിന്റെ ചേസിങ്. 130 പന്തുകളിൽ 12 ഫോറുകളും നാല് സിക്‌സറുകളുമടക്കം 158 റൺസെടുത്ത അദ്ദേഹം മത്സരത്തിൽ പുറത്താകാതെ നിന്നു. ഓപ്പണർ മൈക്കൽ ലെവിറ്റ് 40 റൺസ് നേടിയപ്പോൾ, തേജ നിദമനുരു 51 റൺസ് നേടി. ഏഴാമനായി ഇറങ്ങി വെടിക്കെട്ട് നടത്തിയ നോവ ക്രോസിന്റെ ബാറ്റിങ്ങ് നെതർലൻഡ്‌സിന്റെ ത്രില്ലിങ് വിജയത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ചു. 29 പന്തിൽ 50 റൺസായിരുന്നു താരം നേടിയത്. 49.2 ഓവറുകളിലാണ് നെതർലൻഡ്‌സ് വിജയലക്ഷ്യം മറികടന്നത്.
കിടിലൻ റെക്കോഡ് സ്വന്തമാക്കി കഗിസോ റബാദ, ലോകത്ത് ഇതാദ്യം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചരിത്രം പിറന്നു.
അതേ സമയം ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺ ചേസുകളിൽ ഒന്നാണ് നെതർലൻഡ്‌സ് നടത്തിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ പിന്തുടർന്ന് ജയം നേടിയ ടീം ദക്ഷിണാഫ്രിക്കയാണ്. 2006ലെ പ്രശസ്തമായ ജൊഹന്നാസ്ബർഗ് ഏകദിനത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 434 റൺസ് വിജയലക്ഷ്യം മറികടന്നതാണ് ഇത്. ലിസ്റ്റിൽ രണ്ടാമതും ദക്ഷിണാഫ്രിക്ക തന്നെ. 2016ൽ ഓസ്‌ട്രേലിയ ഉയർത്തിയ 372 റൺസ് വിജയലക്ഷ്യം പ്രോട്ടിയാസ് വിജയകരമായി മറികടന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്