സൂറിച്ച്: ലോകകപ്പ് ഉൾപ്പടെ സ്വകാര്യവത്കരിച്ച് ലാഭമുണ്ടാക്കാനിറങ്ങിയ ലോക ഫുട്‌ബോൾ അസോസിയേഷൻ (ഫിഫ) എതിർപ്പുകൾ രൂക്ഷമായതിനെത്തുടർന്ന് ഔദ്യോഗികമായി മാപ്പുപറഞ്ഞു. എന്നാൽ പുത്തൻ നയത്തിന്റെ സൂത്രധാരനായ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റീനോ രാജിവയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൊറോക്കോയിൽ നടന്ന ഉന്നതതല യോഗത്തിൽ ഫിഫ എക്‌സിക്യൂട്ടീവ് കമ്മറ്റി ഇൻഫാന്റോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒരുവട്ടംകൂടി പ്രസിഡന്റായി താൻ മത്സരിക്കുമോ എന്നതിൽ ഇൻഫാന്റീനോ അവസാന തീരുമാനം പറഞ്ഞിട്ടില്ല.
ഫിഫ ഫോർവേഡ് എന്റർപ്രൈസ് എന്ന പേരിൽ ഒരു വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിച്ച് ലോകകപ്പിന്റേയും പുതുതായി വിപുലീകരിച്ച ക്ലബ് ലോകകപ്പിന്റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായിരുന്നു ഫിഫയുടെയും ഇൻഫന്റീനോയുടെയും നീക്കം. 20 ബില്യൺ ഡോളർ മൂല്യം കണക്കാക്കിയ ഈ സ്ഥാപനത്തിന്റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് 4.2 ബില്യൺ ഡോളർ സമാഹരിക്കാനായിരുന്നു ലക്ഷ്യം. ഈ പദ്ധതിക്ക് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അംഗ അസോസിയേഷനുകൾക്ക് 20 മില്യൺ ഡോളർ വീതവും വാർഷിക ഫണ്ടുകളിൽ വലിയ വർദ്ധനവും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനും മദ്ധ്യ വടക്കേ അമേരിക്കൻ അസോസിയേഷനും ഉൾപ്പടെ ഫിഫയിലെ ഭൂരിപക്ഷവും സ്വകാര്യവത്കരണത്തെ എതിർത്തതോടെ പദ്ധതി ഉപേക്ഷിച്ചെന്ന് അറിയിച്ചു. എതിർപ്പുകൾ കെട്ടടങ്ങാതെ വരികയും ഇൻഫാന്റീനോയുടെ രാജി ആവശ്യം ഉയരുകയും അടുത്ത തിരഞ്ഞെടുപ്പിലെ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് ഫിഫ മാപ്പുപറയുന്നതിലേക്ക് എത്തിയത്.
കഴിഞ്ഞദിവസം മുൻ പോർച്ചുഗീസ് നായകൻ ലൂയിസ് ഫിഗോ ഇൻഫാന്റീനോയുടെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നിരുന്നു. ഫിഫയിലേക്ക് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ഇൻഫാന്റീനോയുടെ നീക്കം ആർത്തിയും സ്വാർത്ഥതയും കള്ളത്തരവും നിറഞ്ഞതാണെന്നാണ് ഫിഗോ വിശേഷിപ്പിച്ചത്. ആദ്യമായാണ് ഫിഗോയെപ്പോലെ പ്രശസ്തനായ ഒരു മുൻ താരം ഇൻഫാന്റീനോയ്ക്ക് എതിരെ രംഗത്തുവരുന്നത്. ഫിഗോയുടെ നിലപാടിന് ഫുട്‌ബോൾ ആരാധകർക്കിടയിൽ പിന്തുണ ലഭിക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ഇൻഫാന്റീനോയ്ക്ക് പ്രഖ്യാപിച്ച പിന്തുണ ഇംഗ്‌ളണ്ടും വെയിൽസും പിൻവലിച്ചുകഴിഞ്ഞു. മറ്റ് പല ദേശീയ അസോസിയേഷനുകളും ഈ നിലപാടിനെ അനുകൂലിക്കുമെന്നാണ് സൂചന. 211 ദേശീയ അസോസിയേഷനുകളാണ് ഫിഫയിലുള്ളത്. ഇതിൽ 200 അസോസിയേഷനുകളുടെയും പിന്തുണ ഉറപ്പാക്കിയാണ് ഇൻഫാന്റീനോ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചത്.
2016ൽ സെപ് ബ്‌ളാറ്റർക്ക് പകരമാണ് ഇൻഫാന്റിനോ ഫിഫ പ്രസിഡന്റായത്. ഇപ്പോൾ മൂന്നാമത്തെ ടേമാണ്. ഒരു ടേം കൂടി പ്രസിഡന്റായിരിക്കാൻ ഫിഫ നിയമം അനുവദിക്കുന്നുണ്ട്. 2027 മാർച്ചിലെ ഫിഫ കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടത്താനും വീണ്ടും മത്സരിക്കാനുമായിരുന്നു ഇൻഫാന്റീനോയുടെ തീരുമാനം. ഇതിനുള്ള പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
