ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ അവസ്ഥയിലാണെന്നും സ്വതന്ത്ര ചിന്തകളെ മുരടിപ്പിക്കാനാണ് നിലവിലെ സംവിധാനം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ സംഘടിപ്പിച്ച 'ആസ്‌ക് മി എനിതിങ്' സെഷനിലൂടെ ജെന്‍സി തലമുറയോട് സംവദിക്കവേയാണ് രാഹുല്‍ ഗാന്ധി വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചും വിവിധ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ വിദ്യാഭ്യാസ രീതി ചിലവേറിയതും വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്നതുമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ട, ഡെറാഡൂണ്‍, അലഹബാദ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ഇതാണ് അവസ്ഥ. പ്രത്യേകിച്ച് ആര്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിമുറുക്കിയതോടെ യുവാക്കള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണെന്നും രാഹുല്‍ ആരോപിച്ചു. ജാര്‍ഖണ്ഡിലെ നിയമന പരീക്ഷകളിലെ ക്രമക്കേടിനെതിരെ തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ച അദ്ദേഹം, കേന്ദ്രത്തിലായാലും സഖ്യകക്ഷിയായ ജെ.എം.എം ഭരിക്കുന്ന ജാര്‍ഖണ്ഡിലായാലും വിദ്യാര്‍ഥികളുടെ ശബ്ദം കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിലപാടിനെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ മേഖലയിലും കോര്‍പ്പറേറ്റ് ലോകത്തും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, രാജ്യത്തിന്റെ കരുത്തായ വനിതകള്‍ക്ക് എല്ലാ മേഖലകളിലും തുല്യമായ പങ്കാളിത്തവും അതിനേക്കാള്‍ ഉയര്‍ന്ന പ്രാധാന്യവും നല്‍കണമെന്ന കാഴ്ചപ്പാട് പങ്കുവെച്ചു. ബുദ്ധന്‍, നാരായണ ഗുരു, അംബേദ്കര്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ തത്വചിന്തകളാണ് ഇന്ത്യന്‍ ഭരണഘടനയെയും തന്റെ ചിന്തകളെയും സ്വാധീനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൗരവമേറിയ വിഷയങ്ങള്‍ക്കിടയില്‍ രസകരമായ ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കി. താങ്കള്‍ ബാറ്റ്മാന്‍ ആണോ എന്ന ചോദ്യത്തിന് 'ബാറ്റ്മാനെയും എന്നെയും ആരും ഇതുവരെ ഒരു മുറിയില്‍ ഒരുമിച്ച് കണ്ടിട്ടില്ലല്ലോ' എന്ന വിഖ്യാത ഡയലോഗോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബി.ജെ.പി നേതാക്കളില്‍ തനിക്കിഷ്ടമുള്ള രാഷ്ട്രീയക്കാരന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ആണെന്നും സൈനിക ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ അറിവ് പ്രശംസനീയമാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
