തിരുവനന്തപുരം: എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കങ്ങളില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ പിന്തുണച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. വിഷയത്തില്‍ സിപിഎം പാര്‍ട്ടി തലത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ മാത്രം പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം വന്നതിന് ശേഷം ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ മാത്രം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നാണ് ധാരണ.
പിണറായിക്ക് അതിശക്തമായ പിന്തുണയുമായി സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ മൗനം പാലിക്കാന്‍ സിപിഐ നിശ്ചയിച്ചത്. ഇതോടെ വിഷയത്തില്‍ പിണറായി വിജയന് എല്‍ഡിഎഫിന്റെ പൊതുപിന്തുണ ഉണ്ടാകില്ലെന്ന് വ്യക്തമായി. ഇ.ഡിയുടെ രാഷ്ട്രീയ നീക്കങ്ങളെ ദേശീയതലത്തില്‍ സിപിഐ എതിര്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന ചര്‍ച്ച സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു. എന്നാല്‍ പിണറായിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട ഇടപാടുകളുടെ സുതാര്യതയെക്കുറിച്ച് യോഗത്തില്‍ സന്ദേഹങ്ങള്‍ ഉന്നയിക്കപ്പെട്ടു. വീണയുടെ കേസ് വീണ തന്നെ നിയമപരമായി നേരിടട്ടെ എന്ന മുന്‍നിലപാട് തന്നെയാണ് സിപിഐ തുടരുന്നത്.
പുതിയ ഇ.ഡി നീക്കം നേരിട്ട് പിണറായി വിജയനിലേക്ക് എത്തുന്നതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും, തിരക്കിട്ട് പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന അഭിപ്രായത്തിനാണ് യോഗത്തില്‍ മേല്‍ക്കൈ ലഭിച്ചത്. മുന്‍പ് എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ സിപിഎം തീരുമാനിച്ചപ്പോള്‍, വിഷയത്തെ നിയമപരമായി മാത്രം നേരിടണമെന്ന നിലപാടാണ് അന്നത്തെ സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ കൈക്കൊണ്ടതെന്ന് യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി കേന്ദ്ര ഭരണകക്ഷിയായ ബിജെപി ഉപയോഗിക്കുന്ന ഏജന്‍സിയാണ് ഇ.ഡി എന്ന് പാര്‍ട്ടി വിലയിരുത്തുന്നതിനാല്‍, അന്നത്തെ അതേ സമീപനം ഈ കേസില്‍ പ്രായോഗികമല്ലെന്നും വിലയിരുത്തലുണ്ടായി.എങ്കിലും പിണറായിയെ പിന്തുണച്ചു കൊണ്ട് തല്‍ക്കാലം പ്രസ്താവന വേണ്ടെന്നാണ് സിപിഐയുടെ അന്തിമ തീരുമാനം.
മാത്രമല്ല വിഷയത്തിന്റെ ഗൗരവം ഇതുവരെ മുന്നണിയെ ബോധ്യപ്പെടുത്താന്‍ സിപിഎം ശ്രമിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. സിപിഎം ആ ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍ മാത്രം സഖ്യകക്ഷി എന്ന നിലയില്‍ ശേഷിക്കുന്ന കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന ധാരണയിലാണ് സിപിഐ യോഗം അവസാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
