ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ആശയവിനിമയം പൂര്‍ണ്ണമായും ഹിന്ദിയിലാക്കിയതിനെച്ചൊല്ലി രൂക്ഷമായ വാഗ്വാദവും പ്രതിഷേധവും. ഹിന്ദി അറിയില്ലെങ്കില്‍ പഠിപ്പിച്ചു തരാമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംഎല്‍എ വെല്ലുവിളിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമായി 390 ലേറെ എംഎല്‍എമാര്‍ പങ്കെടുത്ത ദ്വിദിന പരിപാടിയിലാണ് സംഭവം. എല്ലാ സംസ്ഥാനക്കാര്‍ക്കും മനസ്സിലാകുന്ന രീതിയിലല്ലാതെ ഹിന്ദി മാത്രം ആശയവിനിമയ മാധ്യമമാക്കിയതിനെ കേരളത്തിലെ എംഎല്‍എമാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഹിന്ദി രാഷ്ട്രഭാഷയാണെന്നും ചര്‍ച്ചകള്‍ ഹിന്ദിയില്‍ തന്നെ നടക്കുമെന്നും പറഞ്ഞ് ഉത്തരേന്ത്യന്‍ എംഎല്‍എമാര്‍ രംഗത്തെത്തുകയും ഹാളില്‍ ജയ്ശ്രീ രാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
ഇത്രയും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പഴ്സന്‍ വിജയ രഹത്കര്‍ ഇടപെടാതെ നിശബ്ദത പാലിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ ആരോപിച്ചു. ദേശീയതലത്തിലുള്ള ഒരു പരിപാടിയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെയും പരിഗണിച്ചുകൊണ്ടുള്ള ഒരു രീതി തയ്യാറാക്കാന്‍ കമ്മിഷന്‍ തയ്യാറാകാത്തതില്‍ വലിയ നിരാശയുണ്ടെന്ന് മന്ത്രി കെ.എ തുളസി വ്യക്തമാക്കി. ഹിന്ദി എന്ന ഭാഷയോടല്ല തങ്ങളുടെ എതിര്‍പ്പെന്നും മറിച്ച് ദേശീയതലത്തിലെ പരിപാടിയില്‍ എല്ലാ എംഎല്‍എമാരെയും ഉള്‍ക്കൊള്ളാനുള്ള സാഹചര്യം ഒരുക്കാത്തതിലാണെന്ന് ഫാത്തിമ തഹ്ലിയ ചൂണ്ടിക്കാട്ടി.
ഫരീദാബാദില്‍ നടന്ന ഈ പരിശീലന പരിപാടിയില്‍ നേതൃത്വപാടവം, നിയമനിര്‍മാണ പ്രവര്‍ത്തനം, പൊതുനയം, ലിംഗസമത്വം എന്നീ വിഷയങ്ങളിലെ ക്ലാസുകള്‍ക്ക് പുറമേ ജനപ്രതിനിധികള്‍ക്ക് അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള പ്രത്യേക സെഷനുകളും ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്ന് എംഎല്‍എമാരായ ഉഷാ വിജയന്‍, കെ.കെ രമ, ഉമ തോമസ്, വിദ്യാ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമേ കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനും പരിപാടിയില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
