തിരുവനന്തപുരം: സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സ്ത്രീസമൂഹം ഏറ്റവും വലിയ ശക്തിയാണെന്നും അവര്‍ക്കെതിരെയുണ്ടാകുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം പ്രസ്താവിച്ചു. ലോകത്തിന്റെ ഏതൊരു കോണിലെ വികസനം എടുത്തു പരിശോധിച്ചാലും സ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കില്ല. ബഹിരാകാശത്തുപോലും ദിവസങ്ങളോളം തങ്ങി കരുത്തോടെ തിരികെ വരുന്ന സ്ത്രീകളുടെ നേട്ടങ്ങള്‍ ഏറെ അഭിമാനം നല്‍കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വീടിനകത്തും പുറത്തും ഒരുപോലെ കരുത്തു തെളിയിക്കുന്ന സ്ത്രീകള്‍ ഇനിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും താക്കോല്‍ സ്ഥാനങ്ങളിലേക്കും കടന്നുവരേണ്ടതുണ്ട്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് സ്ത്രീകള്‍ മുന്നേറണമെന്നാണ് പുരോഗമനം ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകളെ ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ല.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിം ലീഗ് എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ചിന്ത ജെറോം വ്യക്തമാക്കി. തന്റെ സുഹൃത്തുകൂടിയായ എം.എസ്.എഫ്. നേതാവ് ഫാത്തിമ തെഹ്ലിയ ഈ വിഷയത്തില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സ്ത്രീകളുടെ സജീവ പങ്കാളിത്തത്തിലൂടെ മാത്രമേ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി കൈവരിക്കാന്‍ സാധിക്കൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
