ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ രണ്ടാം റാങ്കുകാരായ ചൈനയെ 2-2ന് സമനിലയിൽ തളച്ച് ഇന്ത്യൻ വനിതകൾ.
പരിശീലകൻ ഷൂർദ് മറൈനയുടെ കീഴിൽ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തിൽ പുറത്തെടുത്ത ഇന്ത്യ, ശക്തരായ ചൈനയ്‌ക്കെതിരെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ധ ദീപികയുമാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ചൈനയ്ക്കായി സാങ് യിങ്ങും മാ നിങും ലക്ഷ്യം കണ്ടു.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ നവ്‌നീതിലൂടെ ഇന്ത്യ ലീഡെടുത്തു. നേഹയുടെ പാസിൽനിന്ന് മനോഹരമായ ഫ്‌ലിക്കിലൂടെയാണ് നവ്‌നീത് ചൈനയുടെ വല കുലുക്കിയത്. എന്നാൽ 14-ാം മിനിറ്റിൽ ചൈന തിരിച്ചടിച്ചു. സർകിളിനുള്ളിൽ ശിൽപി ദബാസ് എതിർതാരത്തെ തള്ളിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം ക്വാർട്ടറിൽ ഇന്ത്യ വീണ്ടും മുന്നിലെത്തി. പെനാൽറ്റി കോർണർ മുതലെടുത്ത് ദീപിക ഇന്ത്യയുടെ രണ്ടാം ഗോൾ നേടി. എന്നാൽ 39-ാം മിനിറ്റിൽ ചൈന വീണ്ടും സമനില പിടിച്ചു. പെനാൽറ്റി കോർണറിൽനിന്ന് മാ നിങ് ലക്ഷ്യം കണ്ടു. തുടർന്നും ചൈനയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. ഒടുവിൽ മത്സരം 2-2ന് സമനിലയിൽ അവസാനിച്ചു.
പാരിസ് ഒളിമ്പിക്‌സിൽ വെള്ളി നേടിയ ചൈനയ്‌ക്കെതിരെ സമനില നേടിയതോടെ പൂൾ ഡിയിൽ ഇന്ത്യക്ക് വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലെ മറ്റ് ടീമുകൾ. നേരത്തെ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചിരുന്നു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
