ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ തലവനായ വി.വി.എസ് ലക്ഷ്മണെ ബോർഡിന്റെ 'ഡയറക്ടർ ഓഫ് ക്രിക്കറ്റ്' ആയി നിയമിക്കാൻ ഒരുങ്ങുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലക്ഷ്മണിന് ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ റോബ് കീ വഹിക്കുന്നതിന് സമാനമായ 'ഡയറക്ടർ ഓഫ് ക്രിക്കറ്റ്' പദവിയാണ് ബി.സി.സി.ഐ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തു.
രവി ശാസ്ത്രി 2014-2016 കാലയളവിൽ സമാന പദവി വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ വൃത്തങ്ങൾ പുതിയ സ്ഥാനത്തെക്കുറിച്ച് ലക്ഷ്മണുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട് എന്നാൽ പുതിയ പദവി ലഭിച്ചാലും സെന്റർ ഓഫ് എക്‌സലൻസ് മേധാവി സ്ഥാനം ലക്ഷ്മണ് നഷ്ടമായേക്കില്ല. ലക്ഷ്മണിന്റെ കരാർ ബി.സി.സി.ഐ നീട്ടാൻ ഒരുങ്ങുന്നതായും, ഇത് വഴി അദ്ദേഹം രണ്ട് വർഷം കൂടി സെന്റർ ഓഫ് എക്‌സലൻസിൽ തുടരുമെന്നും ബോർഡ് വൃത്തങ്ങൾ എൻഡിടിവിയോട് പ്രതികരിച്ചു.
ഒപ്പം ഡയറക്ടർ പദവിയും ലഭിക്കും. ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ തലങ്ങളെയും പരസ്പരം ബന്ധിപ്പിക്കുത ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരിക്കും. നിയമനം നടന്നാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രവർത്തനങ്ങളിൽ ലക്ഷ്മണിന് വിപുലമായ അധികാരങ്ങൾ ലഭിക്കും. സെലക്ടർമാർ, ടീം മാനേജ്‌മെന്റ്, താരങ്ങൾ എന്നിവർ അദ്ദേഹത്തിന്റെ പരിധിയിൽ വരും. ദേശീയ ടീമിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടാകും. സെപ്തംബറിൽ ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ബി.സി.സി.ഐയുടെ പുതിയ നീക്കം.
CoE തലവനായി തുടരുന്നതിനൊപ്പം ഇന്ത്യൻ ക്രിക്കറ്റിന്റെ നടത്തിപ്പിൽ ലക്ഷ്മണിന് പൂർണ്ണ അധികാരമുണ്ടാകും. ലക്ഷ്മണ് ലഭിക്കുന്ന അംഗീകാരവും സ്വീകാര്യതയും, മുതിർന്ന താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ മികച്ച ബന്ധവും ഈ നിയമനത്തിലെ പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തുന്നു. സീനിയർ താരങ്ങളെ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ലക്ഷ്മണിന് കൂടുതൽ നന്നായി സാധിക്കുമെന്ന് ബി.സി.സി.ഐ കരുതുന്നു.
ഇത് വഴി സെലക്ഷൻ കമ്മിറ്റി, ടീം മാനേജ്‌മെന്റ്, മുതിർന്ന താരങ്ങൾ എന്നിവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഒഴിവാക്കാൻ സാധിക്കും അഗാർക്കർക്ക് പകരം ലക്ഷ്മൺ സെലക്ഷൻ കമ്മിറ്റി ചെയർമാനാകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അഗാർക്കറുടെ കാര്യത്തിൽ ബി.സി.സി.ഐ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹത്തിന് ഒരു വർഷത്തെ കരാർ നീട്ടി നൽകാൻ സാധ്യതയുണ്ടെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്ന മുൻ താരം സഹീർ ഖാനുമുണ്ടെന്ന് 'ദി ടെലഗ്രാഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. ഡയറക്ടർ നിയമനം യാതാർത്ഥ്യമായാൽ അഗാർക്കറിനും, ഗംഭീറിനും മുകളിലാകും ലക്ഷ്മണിന്റെ സ്ഥാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
