വാഷിങ്ടണ്‍: മധ്യേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ സൈനികരുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ചതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും വിവാദങ്ങളും തള്ളി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കപ്പലിലെ സൈനികരുടെ ജീവിതാവസ്ഥയും മാനസികാരോഗ്യവും മോശമാണെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിച്ച ട്രംപ്, എബ്രഹാം ലിങ്കണ് പകരമായി സമാനമായ മറ്റൊരു വിമാനവാഹിനിക്കപ്പല്‍ ഉടന്‍ തന്നെ മധ്യേഷ്യയില്‍ എത്തുമെന്നും വ്യക്തമാക്കി.
കപ്പലില്‍ ഒന്‍പത് മാസമായി തുടരുന്ന സേനാംഗങ്ങളുടെ കുടുംബങ്ങള്‍ ആശങ്കാകുലരാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണയായി ആറുമാസത്തെ വിന്യാസമാണ് ഇത്തരത്തിലുള്ള കപ്പലുകള്‍ക്ക് നിശ്ചയിക്കാറുള്ളതെങ്കിലും, ഇറാനുമായുള്ള യുദ്ധസമാന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ദൗത്യം ദീര്‍ഘിപ്പിച്ചത്. 2025 നവംബറില്‍ കാലിഫോര്‍ണിയയില്‍ നിന്ന് പുറപ്പെട്ട ഈ കപ്പല്‍, ഫെബ്രുവരി 28 ന് നടന്ന ആക്രമണങ്ങള്‍ക്ക് മുന്നോടിയായാണ് മധ്യേഷ്യന്‍ തീരത്തേക്ക് എത്തിച്ചത്.
അതേസമയം കപ്പലില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവുണ്ടെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം ചില സൈനികര്‍ കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദീര്‍ഘകാലത്തെ വിന്യാസം സൈനികരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് മാധ്യമപക്ഷത്തുനിന്നുള്ള ആരോപണം.
എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് യു.എസ് നേവി സെക്രട്ടറി ഹുങ് കാവോ പ്രതികരിച്ചു. മാധ്യമങ്ങള്‍ സൈനികരെ അനാവശ്യമായി ഇരകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സൈനിക ദൗത്യത്തിന്റെ അടിയന്തര പ്രാധാന്യം മുന്‍നിര്‍ത്തിയാണ് കപ്പലിന്റെ സേവന കാലാവധി നീട്ടിയതെന്ന് വിശദീകരിച്ചു. എന്നാല്‍ കപ്പലിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളുടെ സത്യവസ്ഥ അറിയാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
