ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെതിരെ തമിഴ്‌നാട് ഡിജിപിക്ക് പരാതി.
ബിജെപി നേതാവിന്റെ വാക്കുകൾ കേവലം രാഷ്ട്രീയ വിമർശനമല്ലെന്നും ഒരു നേതാവിന്റെ വ്യക്തിജീവിതത്തെയും മാതാവിനെയും അനാവശ്യമായി വലിച്ചിഴക്കുന്ന തരംതാണ രീതിയാണെന്നും പരാതിക്കാരൻ ആരോപിച്ചു. പരിപാടിയുടെ പൂർണ്ണമായ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈയിലെ ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ വച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് നിയമസഭയിൽ വിജയ് ഉന്നയിച്ച ചില ചോദ്യങ്ങളെയും അദ്ദേഹത്തിന്റെ പ്രശസ്തമായ 'കുട്ടിക്കഥ' പരാമർശങ്ങളെയും പരിഹസിക്കുന്നതിനിടയിലാണ് നാഗേന്ദ്രൻ അതിരുകടന്ന പരാമർശങ്ങൾ നടത്തിയത്. വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നൈനാർ നാഗേന്ദ്രന്റെ വാക്കുകൾ.
അതേസമയം, നാഗേന്ദ്രന്റെ പരാമർശത്തെ തമിഴ്‌നാട് സർക്കാരും ഭരണപക്ഷവും ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് തമിഴ്‌നാട് മന്ത്രി എ. രാജ്മോഹൻ പറഞ്ഞു. എതിരാളികളുടെ ഭാഗത്തുനിന്ന് എത്ര വലിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടായാലും രാഷ്ട്രീയ മര്യാദ കൈവിടരുതെന്നാണ് മുഖ്യമന്ത്രി വിജയ് തങ്ങളോട് നിർദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
