സ്പെയിനിലെ ആറഗോണീസ് ഡെർബിയിൽ റയൽ സരഗോസയും എസ്.ഡി. ഹ്യൂസ്കയും തമ്മിലുള്ള പോരാട്ടം കൈയ്യാങ്കളിയിൽ അവസാനിച്ചു. സരഗോസ ഗോൾകീപ്പർ എസ്തബാൻ ആൻഡ്രാഡ എതിർ ടീം ക്യാപ്റ്റനെ ഇടിച്ചുവീഴ്ത്തിയതാണ് സംഘർഷത്തിന് കാരണമായത്.
തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം അത്യന്തം വാശിയേറിയതായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്ന ആൻഡ്രാഡയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അനിഷ്ട സംഭവങ്ങൾക്ക് തുടക്കമിട്ടത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഹ്യൂസ്ക താരത്തെ തള്ളിയതിനാണ് ആൻഡ്രാഡയ്ക്ക് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് റെഡ് കാർഡും ലഭിച്ചത്. എന്നാൽ പുറത്തേക്ക് പോകുന്നതിന് തൊട്ടുമുമ്പ് താരം ഹ്യൂസ്ക ക്യാപ്റ്റൻ ജോർജ് പുലിഡോയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും മൈതാനം യുദ്ധക്കളമായി മാറുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് ഹ്യൂസ്കയുടെ ഡാനി ജിമെനെസ്, സരഗോസയുടെ ഡാനി തസെൻഡെ എന്നിവർക്കും റെഡ് കാർഡ് ലഭിച്ചു.
മത്സരത്തിൽ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് ഹ്യൂസ്ക വിജയിച്ചു. ഓസ്കർ സീൽവ നേടിയ പെനാൽറ്റി ഗോളാണ് അവർക്ക് ജയമൊരുക്കിയത്. സംഭവത്തിന് പിന്നാലെ തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ ഗോൾകീപ്പർ ആൻഡ്രാഡ പരസ്യമായി ക്ഷമ ചോദിച്ചു.
ഏത് ശിക്ഷയും നേരിടാൻ തയ്യാറാണെന്ന് താരം അറിയിച്ചു. കായിക ലോകത്തിന് ചേരാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും റയൽ സരഗോസ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മത്സരത്തിലെ വിജയത്തോടെ ഹ്യൂസ്ക പോയിന്റ് പട്ടികയിൽ സരഗോസയെ മറികടന്നുവെങ്കിലും രണ്ട് ടീമുകളും ഇപ്പോഴും തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന മേഖലയിലാണ്. സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരം അച്ചടക്ക ലംഘനങ്ങൾ ടീമിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ആൻഡ്രാഡയ്ക്ക് ലാലിഗ അധികൃതരിൽ നിന്നും വലിയ വിലക്ക് ലഭിക്കാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
