ഡാലസ്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ പതാകകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങളും സ്‌പോണ്‍സര്‍മാരുടെ വാണിജ്യ താല്പര്യങ്ങളും മുന്‍നിര്‍ത്തിയാണ് പിച്ചുകള്‍ക്ക് ചുറ്റുമുള്ള എല്‍.ഇ.ഡി പരസ്യ ബോര്‍ഡുകള്‍ മറയ്ക്കുന്ന രീതിയിലുള്ള വലിയ പതാകകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അനുമതിയില്ലാതെ ഇത്തരം വലിയ പതാകകള്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നാല്‍ അധികൃതര്‍ കണ്ടുകെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ കടുത്ത നിയമങ്ങള്‍ കാരണം ഡാലസ് സ്റ്റേഡിയത്തില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍, തങ്ങളുടെ പരമ്പരാഗത പതാകകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇംഗ്ലണ്ട് ആരാധകര്‍. വലിയ പതാകകളോ ബാനറുകളോ സ്റ്റേഡിയത്തില്‍ സ്ഥാപിക്കണമെങ്കില്‍ അധികൃതരില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. തീപിടിക്കാത്ത തരം മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ പതാകകള്‍ക്ക് മാത്രമേ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശനമുള്ളൂ. ഇവ ഗോള്‍ പോസ്റ്റുകള്‍ക്ക് പിന്നിലുള്ള റെയിലുകളില്‍ മാത്രമേ തൂക്കാന്‍ പാടുള്ളൂ എന്ന് ഇംഗ്ലണ്ട് സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിനെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ രാഷ്ട്രീയപരമോ, അപകീര്‍ത്തികരമോ, വിവേചനപരമോ ആയ പതാകകള്‍ പൂര്‍ണ്ണമായും നിരോധിച്ചു. ഇറാന്‍ ആരാധകര്‍ ഉപയോഗിച്ചിരുന്ന വിപ്ലവത്തിന് മുമ്പുള്ള 'ലയണ്‍ ആന്‍ഡ് സണ്‍' പതാക പ്രദര്‍ശിപ്പിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. ഫിഫ ഇത് രാഷ്ട്രീയ ചിഹ്നമായാണ് കണക്കാക്കുന്നത്.
അതേസമയം നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഫിഫ ഇരട്ടത്താപ്പ് കാണിക്കുന്നതായി ആരാധകര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. ഡാലസ് സ്റ്റേഡിയത്തില്‍ ഡച്ച്, ജാപ്പനീസ് ആരാധകരുടെ പതാകകള്‍ കൂട്ടത്തോടെ പിടിച്ചെടുത്തെങ്കിലും, മറ്റ് പല സ്റ്റേഡിയങ്ങളിലും ഇത്തരമൊരു കടുത്ത നടപടി ഉണ്ടായിട്ടില്ല. ഫിഫയുടെ പെരുമാറ്റച്ചട്ടങ്ങള്‍ വളരെ അവ്യക്തമാണെന്നും, പ്രാദേശിക സുരക്ഷാ ജീവനക്കാര്‍ അവരുടെ താല്പര്യത്തിനനുസരിച്ചാണ് നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതെന്നും ഫുട്ബോള്‍ സപ്പോര്‍ട്ടേഴ്സ് യൂറോപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റൊനാന്‍ എവെയ്ന്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക ക്ലബ്ബുകളുടെയോ നഗരങ്ങളുടെയോ പതാകകള്‍ അനുവദനീയമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ ഔദ്യോഗിക വ്യക്തത ഫിഫ നല്‍കിയിട്ടില്ല. ഇത് ആരാധകരും സുരക്ഷാ ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
