കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥി ശിവസൂര്യയെ ഒൻപത് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്തുന്നതിനായി കണ്ണൂർ കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിലുള്ള ദേഷ്യത്തിലാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളും എടുത്താണ് കുട്ടി വീട്ടിൽ നിന്ന് പോയത്.
കുട്ടിയുടേതെന്ന് കരുതുന്ന ഒരു കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. കാശിയിലേക്ക് പോകുകയാണെന്നും ഇനിയുള്ള കാലം അവിടെ കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണ് കുറിപ്പിലുള്ളത്.
കുട്ടിയെ കണ്ടെത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അടിയന്തരമായി അന്വേഷണം നടത്തി ശിവസൂര്യയെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകി.
തലശ്ശേരി എസ്‌പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് ഇപ്പോൾ എസ്‌ഐടി രൂപീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടി എവിടേക്ക് പോയെന്നതിൽ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തി. പൊലീസ് നായകൾ മണംപിടിച്ച് പരിശോധിച്ചെങ്കിലും ശിവസൂര്യ പോയ വഴി കണ്ടെത്താനായില്ല.
കുട്ടിയെ കണ്ടെത്തുന്നതിനായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നീളുന്ന സാഹചര്യത്തിൽ വിവിധ ഏജൻസികളുടെയും സഹായം തേടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
