ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്‌സിൽ 472 റൺസിന് പുറത്തായി. ഹെഡിംഗ്‌ലിയിൽ മഴ ഇടയ്ക്ക് രസംകൊല്ലിയായ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗസിൽ 209/3 എന്ന നിലയിലാണ്. സെഞ്ച്വറി തികച്ച ഒല്ലി പോപ്പ് 100 റൺസുമായും 12 പന്ത് നേരിട്ട് റൺസൊന്നും എടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസിൽ.
7 വിക്കറ്റ് കൈയിലിരിക്കേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാൾ 263 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്. ഓപ്പണർ യശസ്വി ജയ്സ്വാളിനും ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്ടൻ റിഷഭ് പന്തും ഇന്ത്യയ്ക്കായി ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടി. 178 പന്ത് നേരിട്ട പന്ത് 6 സിക്‌സും 12 ഫോറും ഉൾപ്പെടെ134 റൺസ് നേടി.
359/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യൻ ഇന്നിംഗ്സിൽ പന്തിന്റെ സെഞ്ച്വറി മാത്രമേ എടുത്തു പറയാനുള്ളൂ. വാലറ്റം പാടെ നിരാശപ്പെടുത്തി. തലേന്നത്തപ്പോലെ രാവിലെ ഗില്ലും (147) പന്തും (134) നന്നായി തുടങ്ങി. ഇരുവരും ഇന്ത്യൻ സ്‌കോർ 400 കടത്തി. 100-ാം ഓവറിലെ ആദ്യപന്തിൽ ബഷീറിനെ ഒറ്റക്കൈ ഷോട്ടിലൂടെ സിക്‌സ് പറത്തിയാണ് പന്ത് കരിയറിലെ 7-ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. മലക്കം മറിഞ്ഞാണ് പന്ത് സെഞ്ച്വറി ആഘോഷിച്ചത്.
ടീം സ്‌കോർ 430 ൽഎത്തിയപ്പോൾ ഗില്ലിനെ പുറത്താക്കി ബഷീറാണ് കൂട്ടുകെട്ട് പൊളിച്ചത്. 227 പന്ത് നേരിട്ട ഗിൽ 19 ഫോറും 1 സിക്‌സും നേടി. ഗില്ലും പന്തും നാലാം വിക്കറ്റിൽ 209 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. തുടർന്ന് ഇന്ത്യൻ ബാറ്റിംഗ്നിരയുടെ കൂട്ടത്തകർച്ചയായിരുന്നു. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റ് നഷ്ടമായത് വെറും 41 റൺസിനിടെയാണ്. അവസാന ആറ് ബാറ്റർമാരിൽ രണ്ടക്കം കുറിച്ചത് 11 റൺസെടുത്ത ജഡേജ മത്രമാണ്.
എട്ടുവർഷത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽതിരിച്ചെത്തിയ കരുൺ നായരെ ഇംഗ്ലീഷ് ക്യാപ്ടൻ ബെൻ സ്റ്റോക്‌സ് ഡക്കാക്കി മടക്കി. ഷോർട്ട് കവറിൽ ഒല്ലി പോപ്പെടുത്ത ഡൈവിംഗ് ക്യാച്ച് മനോഹരമായിരുന്നു. ഷർദുൽതാക്കൂർ (1), ജസ്പ്രീത് ബുംറ (0), പ്രസിദ്ധ് കൃഷ്ണ (1) എന്നിവരെല്ലാം വന്നപോലെ മടങ്ങി. സിറാജ് 3 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സ്റ്റോക്‌സും ജോഷ്അ ടങ്കും 4 വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ഇന്നിംഗ്‌സിന് ശേഷം മഴയെ തുടർന്ന് മത്സരം നിറുത്തി വയ്‌ക്കേണ്ടി വന്നു.
ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറ വലിയ തലവേദനയാണ് ഉണ്ടാക്കിയത്. ഇന്നലെ വീണ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റും ബുംറയാണ് വീഴ്ത്തിയത്. ബുംറയുടെ പന്തുകളിൽ യശ്വസി ജയ്‌സ്വാൾ മൂന്നും രവീന്ദ്രജഡേജ ഒരു ക്യാച്ചും കൈവിട്ടത് ഇന്ത്യയ്ക്കതിരിച്ചടിയായി.
ഓപ്പണർ സാക്ക് ക്രോളിയെ (4) ആദ്യ ഓവറിൽ തന്നെ ഒന്നാം സ്ലിപ്പിൽ കരുണിന്റെ കൈയിൽ ഒതുക്കി ബുംറ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച ബെൻ ഡക്കറ്റും (62) പോപ്പും ഏകദിന ശൈലിയിൽ ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. കിട്ടിയ അവസരങ്ങൾ ഇന്ത്യയ്ക്ക് മുതലാക്കാനുമായില്ല. ഡെക്കറ്റിനെ ക്ലീൻ ബൗൾഡാക്കി ബുംറ കൂട്ട് കെട്ട് തകർത്തു.
രണ്ടാം വിക്കറ്റിൽ പോപ്പും ഡക്കറ്റും 122 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്നെത്തിയ ജോ റൂട്ടും (28) പോപ്പിന് നല്ല പിന്തുണ നൽകി. ഇരുവരും മൂന്നാം വിക്കറ്റിൽ 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ പോപ്പ് ടെസ്റ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും നേടി. ഇന്നലെ കളിയവസാനിക്കാറകവെ റൂട്ടിനേയും സ്ലിപ്പിൽ കരുണിന്റെ കൈയിൽ എത്തിച്ചാണ് ബുംറ കൂട്ടുകെട്ട് തകർത്തത്.
പകരമെത്തിയ ഹാരിബ്രൂക്കിനെ അവസാന ഓവറിൽ ബുംറയുടെ പന്തിൽ സിറാജ് പിടികൂടിയെങ്കിലും നോബോളായിരുന്നു. തുടർച്ചയായി മൂന്ന് നോബോളാണ് ആ ഓവറിൽ ബുംറ എറിഞ്ഞത്. 131 പന്ത് നേരിട്ട പോപ്പ് 13 ഫോർ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്