എമർജിങ് ടീംസ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ 'എ'ക്ക് വിജയ തുടക്കം. മസ്‌കറ്റിലെ അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെ ഏഴ് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഒക്ടോബർ 21ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇന്ത്യ ഉയർത്തിയ 183 എന്ന സ്‌കോർ അനായാസം മറികടക്കാം എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് പാക് താരങ്ങൾ മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ അൻഷുൽ കമ്‌ബോജന്റെ ബോളിങ് മികവിൽ പാക് പ്രതീക്ഷകളെല്ലാം തകർന്നു വീണു. 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത് കമ്‌ബോജ് കളിയിലെ താരമായി മാറി. രണ്ട് വീതം വിക്കറ്റെടുത്ത നിഷാന്ത് സിന്ധു, റാസിഖ് സലാം എന്നിവരും ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.
29 പന്തിൽ 41 റൺസ് നേടിയ അറഫാത് മിൻഹാസാണ് പാക് നിരയിലെ ടോപ് സ്‌കോറർ. 33 റൺസെടുത്ത് യാസിർ ഖാനും 25 റൺസെടുത്ത് അബ്ദുൾ സമദും ഇടക്ക് പാക് പ്രതീക്ഷകൾ ഉയർത്തിയെങ്കിലും ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് പിഴുതതോടെ ജയത്തിന്റെ കാറ്റ് ഇന്ത്യക്ക് അനുകൂലമായി തുടങ്ങി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ക്യാപ്ടൻ തിലക് വർമയുടെയും അഭിഷേക് ശർമയുടെയും പ്രഭ്‌സിംമ്ഹാന്റെയും ബാറ്റിങ് കരുത്തിലാണ് 183 എന്ന ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. ഇന്ത്യ എയ്ക്കു വേണ്ടി അഭിഷേക് ശർമ്മ 35, പ്രഭിസ്മാരൻ സിംഗ് 36, ക്യാപ്ടൻ തിലക് വർമ്മ 44, നേഹൽ വഡ്ദര 25, ആയുഷ് ബദാനി 2, രമൻദീപ് സിംഗ് 17, നിഷാന്ത് സിന്ധു 6 എന്നിവരാണ് പ്രധാന സ്‌കോറർ.
പാകിസ്താനുവേണ്ടി സുഫിയാൻ മുഖീം നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. എ ടീമുകളുടെ മത്സരമായിരുന്നിട്ടുപോലും ചിരവൈരികളുടെ പോരാട്ടം കാണാൻ മസ്‌ക്കറ്റിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് ഇന്ത്യ -പാക് ആരാധകരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്