ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ദയനീയമായി തോറ്റിട്ടും മുംബൈ ഇന്ത്യൻസ് നായകൻ ചിരിച്ചുകൊണ്ട് പതിവു വാക്കുകൾ ഉപയോഗിച്ച് തോൽവിയെ ന്യായീകരിച്ചതിനെതിരെ തുറന്നടിച്ച് ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ.
ഒരു മത്സരം തോറ്റാൽ അതിനെക്കുറിച്ച് സത്യസന്ധമായി മറുപടി പറയാതെ പതിവ് വാക്കുകൾ ഉപയോഗിച്ച് മറുപടി പറയുകയും തോൽവിയുടെ വിഷമമൊന്നും മുഖത്ത് കാട്ടാതെ ചിരിച്ചുകൊണ്ടു നിൽക്കുകയും ചെയ്യുന്ന നായകൻമാരെയാണ് സ്റ്റെയ്ൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്കുശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ തോൽവിയെ ന്യായീകരിക്കാനായി ഉപയോഗിച്ച വാക്കുകളാണ് സ്റ്റെയ്‌നിനെ ചൊടിപ്പിച്ചത്. കളിക്കാർ തോൽവിക്കുശേഷം അതിന്റെ കാരണം സത്യസന്ധമായി പറയുന്നൊരു കാലത്തിലേക്കാണ് താൻ ഉറ്റുനോക്കുന്നതെന്ന് ഡെയ്ൽ സ്റ്റെയ്ൻ ട്വിറ്ററിൽ പറഞ്ഞു.
അല്ലാതെ പതിവ് പല്ലവികൾ ആവർത്തിക്കുകയും അടുത്ത കളിയിലും അതുപോലെ വന്ന് തോറ്റ് നിൽക്കുകയും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാനല്ല താൻ ആഗ്രഹിക്കുന്നതെന്നും സ്റ്റെയ്ൻ എക്‌സ് പോസ്റ്റിൽ കുറിച്ചു. എല്ലാം തുറന്നു പറയാനല്ലെ ഡ്രസ്സിംഗ് റൂം എന്ന് സ്റ്റെയ്‌നിന്റെ പോസ്റ്റിന് താഴെ പാർഥോ ചാറ്റർജി എന്നൊരു ആരാധകൻ കമന്റായി കുറിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഡ്രസ്സിംഗ് റൂം എന്നത് കിറ്റ് വെക്കാനുള്ള സ്ഥലമാണെന്നും ഫീൽഡ് എന്നത് കളിക്കാനുള്ള സ്ഥലമാണെന്നും വാർത്താസമ്മേളനമെന്നത് സത്യസന്ധമായി അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്ഥലമാണെന്നും സ്റ്റെയ്ൻ കുറിച്ചു.
തോൽവിക്കുശേഷം ക്യാപ്ടൻമാർ ട്രസ്റ്റിംഗ് ദ് പ്രോസസ്, സ്റ്റിക്കിംഗ് ടു ദ് ബേസിക്‌സ് തുടങ്ങിയ പതിവ് വാക്കുകൾ ഉപയോഗിക്കുന്നതിനെതിരെ ആയിരുന്നു സ്റ്റെയ്‌നിന്റെ വിമർശനം. മുംബൈയുടെ തോൽവിക്കൊപ്പം ആരാധകരെ നിരാശരാക്കുന്നതായിരുന്നു ക്യാപ്ടൻ ഹാർദ്ദിക് പാണ്ഡ്യയുടെ പ്രകടനവും. രണ്ടോവറിൽ 21 റൺസ് വഴങ്ങിയ പാണ്ഡ്യ ബാറ്റിംഗിനിറങ്ങി 10 പന്തിൽ 10 റൺസെടുത്ത് പുറത്തായിരുന്നു.
മത്സരശേഷം തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ ആകെ മൊത്തത്തിൽ ഞങ്ങൾ ചെയ്തതൊന്നും ശരിയായില്ലെന്നും രാജസ്ഥാനായിരുന്നു ഞങ്ങളെക്കാൾ മികച്ച ടീമെന്നും ഹാർദ്ദിക് പറഞ്ഞിരുന്നു. കളിക്കുശേഷം ഓരോ കളിക്കാരന്റെ പ്രകടനത്തെക്കുറിച്ച് അവരോട് പറയാനാവില്ലെന്നും അവരെല്ലാം പ്രഫഷണലുകളാണെന്നതിനാൽ അവരിൽ നിന്നാണ് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അവർക്ക് നന്നായി അറിയാമെന്നും പറഞ്ഞ പാണ്ഡ്യ തെറ്റുകളിൽ നിന്ന് പാഠം പഠിച്ചായിട്ടായിരിക്കും അടുത്ത കളിയിൽ ഇറങ്ങുകയെന്നും വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്