ഫിഫ ലോകകപ്പിന് മുന്നോടിയായി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗിൽ അൽ-ഫയ്ഹക്കെതിരായ മത്സരത്തിനിടെ താരത്തിന്റെ ഹാംസ്ട്രിങ്ങിനാണ് പരിക്കേറ്റത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റൊണാൾഡോയെ പിൻവലിക്കേണ്ടി വന്നത് ആരാധകരെയും പോർച്ചുഗൽ ക്യാമ്പിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഹാംസ്ട്രിങ് ടെൻഡൻ ഇഷ്യൂ (Hamstring tendon issue) ആണെന്ന് അൽ-നസർ സ്ഥിരീകരിച്ചു.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം രണ്ടാഴ്ച മുതൽ നാലാഴ്ച വരെ താരത്തിന് വിശ്രമം വേണ്ടിവരും.നിലവിൽ ആശങ്കപ്പെടാനില്ലെന്നും ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് താരം പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ.
റൊണാൾഡോ പുനരധിവാസ പരിപാടികൾ (Rehabilitation program) ആരംഭിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യനില ഓരോ ദിവസവും നിരീക്ഷിച്ചു വരികയാണെന്നും ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ജിമ്മിൽ പരിശീലനം നടത്തുന്ന റൊണാൾഡോയുടെ ചിത്രങ്ങളും ക്ലബ്ബ് പങ്കുവെച്ചിട്ടുണ്ട്. പരിക്ക് അത്ര ഗുരുതരമല്ലെന്നും പേശീ തളർച്ച മാത്രമാണെന്നുമാണ് പരിശീലകൻ ജോർജ്ജ് ജീസസ് ആദ്യം പ്രതികരിച്ചിരുന്നത്.
41-ാം വയസ്സിലും തകർപ്പൻ ഫോമിൽ കളിക്കുന്ന റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പാണിത്. പോർച്ചുഗലിനായി 226 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം തന്റെ കരിയറിലെ അവസാന ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് പരിക്കിനെ അതിജീവിച്ച് മടങ്ങിയെത്താൻ ശ്രമിക്കുന്നത്. പോർച്ചുഗൽ മെഡിക്കൽ സംഘവും താരത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
