കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂൺ 12 മുതൽ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോൾ മൽസരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള റഫറി പാനൽ പുറത്തുവിട്ടു.
രണ്ട് വനിതകൾ അടക്കം തിരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്. 88 അസിസ്റ്റന്റ് റഫറിമാരുടെയും 30 പേരടങ്ങുന്ന വീഡിയോ അനലൈസിങ് ഒഫീഷ്യൽസിന്റെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
യുഎസിൽ നിന്നുള്ള ടോറി പെൻസോ, മെക്‌സിക്കോയിൽ നിന്നുള്ള കാറ്റിയ ഗാർഷ്യ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച വനിതകൾ. ഇത് രണ്ടാം തവണയാണ് പുരുഷ ലോകകപ്പിൽ വനിത റഫറിമാരെ ഉൾപ്പെടുത്തുന്നത്. 2022ലെ ഖത്തർ ലോകകപ്പിൽ മൂന്ന് വനിത റഫറിമാരെ ഫിഫ നിയമിച്ചിരുന്നു. ഇത്തവണ രണ്ട് വനിത റഫറിമാർക്ക് പുറമെ മൂന്ന് വനിതകളെ അസിസ്റ്റന്റ് റഫറിമാരായും ഒരാളെ വിഡിയോ മാച്ച് ഒഫീഷ്യൽ ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 170 മാച്ച് ഒഫീഷ്യൽസാണ് 104 മൽസരങ്ങൾ ഉള്ള ടൂർണമെന്റിന്റെ ഭാഗമാകുക. 48 ടീമുകൾ മൽസരിക്കും. പതിവിന് വിപരീതമായി നാൽപ്പത് മൽസരങ്ങൾ ഇത്തവണ കൂടുതലാണ്.
മൂന്ന് വർഷത്തോളം നീണ്ടുനിന്ന, സൂക്ഷ്മവും സമഗ്രവുമായതായിരുന്നു റഫറിമാരുടെയും സപ്പോർട്ടിങ് ഒഫീഷ്യൽസിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെന്ന് പട്ടിക പുറത്തുവിട്ട ശേഷം ഫിഫയുടെ ചീഫ് റഫറീയിംഗ് ഓഫിസറും ഫിഫ റഫറീസ് കമ്മിറ്റി ചെയർമാനുമായ പിയർലൂയിജി കോളിന അവകാശപ്പെട്ടു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സമഗ്രമായ മാച്ച് ഒഫീഷ്യൽ ലൈനപ്പാണ് ഇത്തവണത്തേത്.
അതേ സമയം മുൻ ലോകകപ്പുകളിലേതുപോലെ തന്നെ മാച്ച് ഒഫീഷ്യൽസിന് അവരുടെ തീരുമാനമെടുക്കലിൽ പിന്തുണയ്ക്കുന്നതിനായി നിറയെ സാങ്കേതികവിദ്യകളുമുണ്ട്. സെമിഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യയുടെ നൂതന പതിപ്പായ ഗോൾലൈൻ സാങ്കേതികവിദ്യയും കണക്റ്റഡ് ബോൾ സാങ്കേതികവിദ്യയും ഓരോ മത്സരങ്ങളിലും ഉപയോഗിക്കും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പുതിയ സാങ്കേതികവിദ്യയായ റഫറിയുടെ ഓൺഫീൽഡ് വീക്ഷണകോണിൽ നിന്ന് കാഴ്ച്ചക്കാർക്കും കാര്യങ്ങൾ കാണാൻ കഴിയും. കോളിൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
