ആഫ്രിക്കൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ സാദിയോ മാനെ അന്താരാഷ്ട്ര വേദിയോട് വിട പറഞ്ഞു. സെനഗൽ ദേശീയ ടീമിന്റെ നായകനും ലോക ഫുട്‌ബോളിലെ കരുത്തനുമായ സാദിയോ മാനെ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. 34-ാം വയസിലാണ് താരത്തിന്റെ ഈ വിരമിക്കൽ പ്രഖ്യാപനം.
കളിക്കളത്തിലെ വേഗതയും പോരാട്ടവീര്യവും കൊണ്ട് സെനഗലിനെ ആഫ്രിക്കയുടെ രാജാക്കന്മാരാക്കിയ ഈ സൂപ്പർ താരം, ബൂട്ടുക്കെട്ടുന്നത് അവസാനിപ്പിച്ചെങ്കിലും തന്റെ രാജ്യത്തിന്റെ ഫുട്‌ബോൾ ഭാവിയെ നയിക്കാൻ പുതിയ വേഷങ്ങളിൽ തിരിച്ചെത്തുമെന്ന പ്രഖ്യാപനവും നടത്തി. 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ ബെൽജിയത്തോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ് സെനഗൽ പുറത്തായതിന് തൊട്ടുപിന്നാലെയാണ് ആഫ്രിക്കൻ ഫുട്‌ബോളിലെ ഏറ്റവും വലിയ മിന്നും താരം തന്റെ നീണ്ട അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്.
സെനഗൽ പത്രമായ 'ലെ ക്വോട്ടിഡിയൻ' വഴി പുറത്തുവിട്ട വൈകാരികമായ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് താരം വിരമിക്കൽ വാർത്ത ആരാധകരെ അറിയിച്ചത്. 'ഈ പതാകയ്ക്കായി എന്റെ കൈവശമുള്ളതെല്ലാം ഞാൻ നൽകിയിട്ടുണ്ടെന്ന് എനിക്കറിയാം. സെനഗലിനായി ഞാൻ എല്ലാം ത്യാഗം ചെയ്തു, നമ്മുടെ ജനങ്ങളെ സന്തോഷിപ്പിക്കാൻ ഞാൻ ഒരു ശ്രമവും ബാക്കിവെച്ചിട്ടില്ല.' മാനെ പ്രസ്താവനയിൽ പറഞ്ഞു. ആരാധകർ തനിക്ക് നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി രേഖപ്പെടുത്തിയ മാനെ, തന്റെ ഹൃദയത്തിൽ ഈ സ്‌നേഹം എന്നും നിലനിൽക്കുമെന്നും കൂട്ടിച്ചേർത്തു.
കളിക്കാരൻ എന്ന നിലയിൽ കരിയർ അവസാനിപ്പിച്ചെങ്കിലും സെനഗൽ ഫുട്‌ബോളുമായുള്ള ബന്ധം താരം ഉപേക്ഷിക്കുന്നില്ല. ഭാവി തലമുറയ്ക്ക് തന്റെ അനുഭവസമ്പത്ത് പകർന്നുനൽകാൻ ആഗ്രഹിക്കുന്നതായി മാനെ വ്യക്തമാക്കി. 'ഒരു കോച്ചായോ, സാങ്കേതിക സമിതിയുടെ ഭാഗമായോ, അല്ലെങ്കിൽ സെനഗൽ ഫുട്‌ബോളിന്റെ ഭാവിയെ സഹായിക്കുന്ന മറ്റേതെങ്കിലും ഭരണപരമായ ചുമതലകളിലൂടെയോ എന്റെ അനുഭവസമ്പത്ത് അഭിമാനത്തോടെ ഞാൻ രാജ്യത്തിനായി സമർപ്പിക്കുമെന്ന് താരം അടുത്ത ചുവടുവെപ്പിനെക്കുറിച്ച് വ്യക്തമാക്കി.
സെനഗലിനെ ആദ്യമായി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മാനെ, രാജ്യത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് പടിയിറങ്ങുന്നത്. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും സൗദി പ്രോ ലീഗ് ക്ലബ്ബായ അൽനാസറിനായി അദ്ദേഹം കളി തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
