ഇടുക്കി: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും ദുരിതസാഹചര്യവും വിലയിരുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, മഴക്കെടുതി ബാധിച്ച ജില്ലകളിൽ മന്ത്രിമാർ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് നിർദേശം നൽകി. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രിക്കാണ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തും. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ എം.എൽ.എമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകാൻ നിർദേശവും നൽകി.
തിരുവനന്തപുരം മുതലപ്പൊഴിയിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ വെസലും മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നതായി അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഇന്ന് അഞ്ച് പേരാണ് മരിച്ചത്. കോട്ടയം പൂഞ്ഞാറിൽ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ ഒരാളും അടൂർമലയിൽ മറ്റൊരു സ്ത്രീയും മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ നാലുവയസുകാരനും കോട്ടയം വാകത്താനത്ത് 11 വയസുകാരനും വെള്ളത്തിൽപ്പെട്ട് ജീവൻ നഷ്ടമായി.
വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ഒമ്പത് ജില്ലകളിൽ കനത്ത ജാഗ്രത തുടരുകയാണ്. വയനാട്ടിലും മഴ ശക്തമായതിനാൽ നദികളിലെ ജലനിരപ്പ് ഉയരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
