ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി തകർപ്പൻ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസൺ. ചെന്നൈ, ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു 56 പന്തിൽ പുറത്താവാതെ 115 റൺസാണ് അടിച്ചെടുത്തത്. ഇതോടെ ഐ.പി.എല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന ചരിത്രനേട്ടം സഞ്ജു സ്വന്തമാക്കി. നേരത്തെ കെ.എൽ രാഹുൽ (പഞ്ചാബ് കിംഗ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കായി) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഡൽഹി ഡെയർഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്), രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ചെന്നൈക്കായും സഞ്ജു മൂന്നക്കം കടന്നത്.
ചെന്നൈ സൂപ്പർ കിംഗ്‌സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറുകളുടെ പട്ടികയിലും സഞ്ജുവും ഇടംപിടിച്ചു. 127 റൺസ് നേടിയ മുരളി വിജയാണ് ഇക്കാര്യത്തിൽ ഒന്നാമൻ. 2010ൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് മുരളി വിജയ് ഇത്രയും റൺസ് നേടിയത്. ഷെയ്ൻ വാട്‌സൺ (117*) രണ്ടാമത്. 2018ൽ മുംബൈയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആയിരുന്നു ഈ ഇന്നിംഗ്‌സ്.2008ൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ പുറത്താവാതെ 116 റൺസ് നേടിയ മൈക്കൽ ഹസ്സി മൂന്നാമത്.പിന്നിൽ സഞ്ജു.
തന്റെ ഇന്നിംഗ്‌സിന് ശേഷം രവി ശാസ്ത്രിയുമായി സംസാരിക്കവെ, പരാജയങ്ങൾ ബാധിച്ച രീതിയെക്കുറിച്ചും തന്റെ തിരിച്ചുവരവിനെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു. തന്റെ ഭാഗ്യവ്യക്തിയാണ് രവി ശാസ്ത്രിയെന്ന് തമാശരൂപേണ പറഞ്ഞു തുടങ്ങിയ സഞ്ജു, കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ പരാജയങ്ങൾ തന്നെ എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തി.
''വളരെയധികം ഫോമിലായിരിക്കുമ്പോഴും രാജ്യത്തിനായി മത്സരങ്ങൾ ജയിപ്പിച്ചു കൊടുത്തിട്ടുള്ളപ്പോഴും പോലും, തുടർച്ചയായ ചില പരാജയങ്ങൾ മനസ്സിൽ വലിയ സംശയങ്ങൾ ഉണ്ടാക്കും. തുടക്കത്തിൽ തന്നെ കൂടുതൽ ആക്രമിച്ചു കളിക്കണമോ അതോ ബാറ്റിംഗ് പ്ലാൻ മാറ്റണമോ എന്നിങ്ങനെയുള്ള ചിന്തകൾ ഉണ്ടായിരുന്നു. എന്നാൽ എന്റെ അടിസ്ഥാന ശൈലിയിൽ വിശ്വസിക്കാനാണ് ഞാൻ തീരുമാനിച്ചത്. അത് ഇന്ന് മനോഹരമായി ഫലിച്ചു.'' സഞ്ജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
