രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രക്കായി ഇരട്ട സെഞ്ചുറി നേടി ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഛത്തീസ്ഗഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 578-7ന് മറുപടിയായി ആദ്യ ഇന്നിംഗ്‌സിൽ നാലാം ദിനം സൗരാഷ്ട്ര 478-8ലെത്തിയപ്പോൾ 234 റൺസെടുത്താണ് പൂജാര തിളങ്ങിയത്.
വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തിയതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെത്താനുള്ള നേരിയ സാധ്യത പൂജാര നിലനിർത്തി.
സെഞ്ചുറി നേടിയതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സെഞ്ചുറികളുടെ എണ്ണത്തിൽ പൂജാര വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മറികടന്നു.
രഞ്ജി ട്രോഫി ക്രിക്കറ്റിലെ 25-ാമത്തെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 66-ാമത്തെയും സെഞ്ചുറിയാണിത്. ബ്രയാൻ ലാറയ്ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65 സെഞ്ചുറികളാണുള്ളത്. രഞ്ജി സെഞ്ചുറികളുടെ എണ്ണത്തിൽ വിനോദ് കാംബ്ലിയെയും എസ്. ബദരീനാഥിനെയും പൂജാര പിന്നിലാക്കി.
സജീവ ക്രിക്കറ്റിൽ തുടരുന്ന താരങ്ങളിൽ പരസ് ദോഗ്ര മാത്രമാണ് സെഞ്ചുറികളുടെ എണ്ണത്തിൽ പൂജാരക്ക് മുന്നിലുള്ളു. ഛത്തീസ്ഗഡിനെതിരെ നേടിയ സെഞ്ചുറിയോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 21000 റൺസ് പിന്നിടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാവാനും പൂജാരക്കായി. സച്ചിൻ ടെൻഡുൽക്കർ, സുനിൽ ഗവാസ്‌കർ, രാഹുൽ ദ്രാവിഡ് എന്നിവർ മാത്രമാണ് പൂജാരക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചവർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 25834 റൺസടിച്ചിട്ടുള്ള സുനിൽ ഗവാസ്‌കർ ആണ് ഒന്നാമത്.
ഈ വർഷം രഞ്ജി ക്രിക്കറ്റിലും കൗണ്ടി ചാമ്പ്യൻഷിപ്പിലുമായി ആറ് സെഞ്ചുറികളാണ് പൂജാര നേടിയത്. പൂജാര നേടിയ 66 ഫസ്റ്റ് ക്ലാസ് സെഞ്ചുറികളിൽ 19ഉം ഇന്ത്യക്കായി ടെസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിച്ചശേഷം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ പൂജാരക്ക് പകരം ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യ പിന്നീട് മൂന്നാം നമ്പറിൽ പരീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്