എമേർജിംഗ് ഏഷ്യാകപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ എയെ തോൽപ്പിച്ച ഇന്ത്യ എ രണ്ടാം മത്സരത്തിൽ യുഎഇ എയെ ഏഴ് വിക്കറ്റിന് തകർത്ത് സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത യുഎഇ എ 16.5 ഓവറിൽ 107 റൺസിന് ഓൾ ഔട്ടായപ്പോൾ അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിൽ(24 പന്തിൽ 58) ഇന്ത്യ 10.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
അഭിഷേകിന് പുറമെ ക്യാപ്ടൻ തിലക് വർമയുടെയും പ്രഭ്‌സിമ്രാൻ സിംഗിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആറ് റൺസുമായി നെഹാൽ വധേരയും 12 റൺസോടെ ആയുഷ് ബദോനിയും പുറത്താകാതെ നിന്നു. സെമി ഉറപ്പിക്കുന്ന ആദ്യ ടീമായ ഇന്ത്യക്ക് ബുധനാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഒമാനാണ് എതിരാളികൾ.
യുഎഇ ഉയർത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗിനെ(8) ആദ്യ ഓവറിൽ തന്നെ നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും തിലക് വർമയും ചേർന്ന് 7.2 ഓവറിൽ ഇന്ത്യൻ സ്‌കോർ 81 റൺസിലെത്തിച്ചു. അഭിഷേക് അഞ്ച് ഫോറും നാല് സിക്‌സും പറത്തി 24 പന്തിൽ 58 റൺസടിച്ച് വിജയത്തിനരികെ വീണപ്പോൾ തിലക് വർമ 18 പന്തിൽ 21 റൺസെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറിൽ 107 റൺസിന് ഓൾ ഔട്ടായിരുന്നു.50 റൺസെടുത്ത രാഹുൽ ചോപ്രയും 22 റൺസെടുത്ത ക്യാപ്ടനും മലയാളി താരവുമായ ബാസിൽ ഹമീദും 10 റൺസെടുത്ത മായങ്ക് രാജേഷ് കുമാറും മാത്രമാണ് യുഎഇ എ ടീമിനായി രണ്ടക്കം കടന്നത്.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ മായങ്ക് കുമാറിനെ നഷ്ടമായ യുഎഇക്ക് രണ്ടാം ഓവറിൽ ആര്യാൻഷ് ശർമയുടെ വിക്കറ്റും നഷ്ടമായി. നിലാൻഷ് കേസ്‌വാനിയും രാഹുൽ ചോപ്രയും പ്രതീക്ഷ നൽകിയെങ്കിലും മായങ്കിനെ അൻഷുൽ കാംബോജ് വീഴ്ത്തി. വിഷ്ണു സുകുമാരൻ(0), സയ്യിദ് ഹൈദർ ഷാ(4) എന്നിവരെ കൂടി പിന്നാലെ നഷ്ടമായതോടെ 395ലേക്ക് കൂപ്പുകുത്തിയ യുഎഇയെ രാഹുൽ ചോപ്രയുടെയും ബാസിൽ ഹമീദിന്റെയും പോരാട്ടമാണ് 100 കടത്തിയത്. ഇന്ത്യ എക്കായി റാസിക് സലാം മൂന്ന് വിക്കറ്റെടുത്തപ്പോൾ രമൺദീപ് സിംഗ് രണ്ടു വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്