ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയോട് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ, മത്സരത്തിൽ നിർണ്ണായകമായ പെനാൽറ്റി എടുക്കാൻ ബ്രൂണോ ഗിമാരസിനെ നിയോഗിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി. കഴിഞ്ഞ ഒരു വർഷത്തെ കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ച ശേഷമാണ് വിനീഷ്യസ് ജൂനിയറിന് മുന്നെ ബ്രൂണോയെ പെനാൽറ്റി എടുക്കാൻ ഏൽപ്പിച്ചതെന്ന് ആൻസലോട്ടി പറഞ്ഞു.
മത്സരത്തിൽ ബ്രസീൽ പിന്നിൽ നിൽക്കെ ലഭിച്ച ആദ്യ പെനാൽറ്റി വിനീഷ്യസ് എടുക്കുമെന്നാണ് ആരാധകർ കരുതിയതെങ്കിലും, ഗിമാരസാണ് കിക്ക് എടുത്തത്. എന്നാൽ ഗിമാരസിന്റെ ദുർബലമായ ഷോട്ട് നോർവെ ഗോൾകീപ്പർ ഓറിയൻ നെയ്‌ലൻഡ് തടഞ്ഞിട്ടു. ഇത് മത്സരത്തിൽ വലിയ തിരിച്ചടിയായി. പിന്നീട് ഇഞ്ചുറി ടൈമിൽ ലഭിച്ച രണ്ടാമത്തെ പെനാൽറ്റി പകരക്കാരനായി ഇറങ്ങിയ നെയ്മർ ഗോളാക്കിയെങ്കിലും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീൽ തോൽക്കുകയായിരുന്നു.
മത്സരശേഷം പെനാൽറ്റി ഓർഡറിനെക്കുറിച്ച് ആൻസലോട്ടി വ്യക്തമാക്കിയത് ഇങ്ങനെയാണ്: "കഴിഞ്ഞ ഒരു വർഷത്തെ ഞങ്ങളുടെ കളിക്കാരുടെയും എതിരാളികളുടെയും സ്റ്റാറ്റിസ്റ്റിക്സ് ഞങ്ങൾ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ടീമിലെ ഏറ്റവും മികച്ച പെനാൽറ്റി ടേക്കർ റാഫീന്യയാണ്. അതിന് ശേഷം നെയ്മർ, ഐഗർ തിയാഗോ, ബ്രൂണോ ഗിമാരസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് പട്ടികയിലുള്ളത്."
പരിക്കേറ്റ് റാഫീന്യ പുറത്തിരുന്നതിനാലും നെയ്മറും തിയാഗോയും ആ സമയത്ത് ബെഞ്ചിലായിരുന്നതിനാലും കളത്തിലുണ്ടായിരുന്നവരിൽ ഏറ്റവും മികച്ച ഓപ്ഷൻ ബ്രൂണോ ഗിമാരസ് ആയിരുന്നുവെന്ന് ആൻസലോട്ടി കൂട്ടിച്ചേർത്തു.ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും എല്ലാ മത്സരങ്ങൾക്കും മുൻപ് തന്നെ ആരാണ് പെനാൽറ്റി എടുക്കേണ്ടതെന്ന് കോച്ചിങ് സ്റ്റാഫ് മുൻകൂട്ടി തീരുമാനിക്കാറുണ്ടെന്നും അസിസ്റ്റന്റ് കോച്ചും ആൻസലോട്ടിയുടെ മകനുമായ ഡേവിഡ് ആൻസലോട്ടി വ്യക്തമാക്കി.
1990-ന് ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും ലജ്ജാകരമായ ലോകകപ്പ് പുറത്താകലിന് പിന്നാലെ ടീമിന്റെ പെനാൽറ്റി തന്ത്രങ്ങൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
