റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യൂവിലെ 75,000 വരുന്ന കാണികൾക്ക് മുന്നിൽ റയലിനെ തകർത്ത് തരിപ്പണമാക്കി ബാഴ്‌സലോണ. സീസണിലെ ആദ്യ എൽ ക്ലാസ്സിക്കോയിലാണ് ചിരവൈരികളായ റയലിനെ ബാഴ്‌സലോണ അവരുടെ ഹോംഗ്രൗണ്ടിൽ പോയി തകർത്തു വിട്ടത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സലോണയുടെ ജയം. പുതിയ കോച്ച് ഹാൻസി ഫ്‌ളിക്കിന്റെ തന്ത്രങ്ങളാണ് ബാഴ്‌സയ്ക്ക് റയലിന്റെ 42 മൽസരങ്ങളുടെ തോൽവി കുറിക്കാൻ സാധിച്ചത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്‌സയുടെ മികച്ച പ്രകടനങ്ങൾ കാണാനായത്. റോബർട്ടോ ലെവൻഡോസ്‌കി ബാഴ്‌സയ്ക്കായി ഇരട്ട ഗോളുകൾ നേടി. 54, 56 മിനിറ്റുകളിലായാണ് ഗോളുകൾ പിറന്നത്. ടീനേജ് സെൻസേഷൻ ലാമിൻ യമാലിന്റെ ഗോൾ വീണത് 77-ാം മിനിറ്റിലാണ്. മിന്നും ഫോമിലുള്ള ബ്രസീലിയൻ താരം റഫീനയുടെ ഗോൾ 84-ാം മിനിറ്റിലാണ് പിറന്നത്.
മാർക്ക് കാസാഡോ, അൽസാണ്ടഡ്രോ ബ്ലേഡ്, റഫീന, ഇനിയാഗോ മാർട്ടിൻസ് എന്നിവർ ബാഴ്‌സയുടെ ഗോളുകൾക്ക് അസിസ്റ്റ് ഒരുക്കി. ജയത്തോടെ ബാഴ്‌സ സ്പാനിഷ് ലീഗിൽ വ്യക്തമായ ആറ് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരും. റയൽ നിരയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടും സ്‌കോർ ചെയ്യാനായില്ല. എംബാപ്പെയുടെ നീക്കങ്ങളെല്ലാം അവസാനിച്ചത് ഓഫ്‌സൈഡിലായിരുന്നു. താരത്തിന്റെ ആദ്യ എൽ ക്ലാസ്സിക്കോയാണ് തോൽവിയിൽ കലാശിച്ചത്. ലീഗിൽ റയൽ രണ്ടാം സ്ഥാനത്താണ്.
ഓഫ്‌സൈഡ് ട്രാപ്പ് ഫലപ്രദമായി നടപ്പാക്കിയ ഹാൻസി ഫ്‌ളിക്കിന്റെ സംഘം കിലിയൻ എംബാപ്പെയേയും വിനീഷ്യസ് ജൂനിയറിനെയും ജൂഡ് ബെല്ലിങ്ങാമിനെയുമെല്ലാം കെട്ടുപൊട്ടിപ്പായാൻ അനുവദിക്കാതെ തളച്ചുനിർത്തി. എട്ടോളം തവണയാണ് എംബാപ്പെ മത്സരത്തിൽ ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങിയത്. ജയത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനത്തെ ലീഡ് ആറ് പോയിന്റാക്കി വർദ്ധിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്