ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന്റെ ടീം മെന്ററായിരുന്ന കാലത്ത് വീരേന്ദർ സെവാഗുമായുണ്ടായ ഭിന്നതകളെക്കുറിച്ച് തുറന്നു പറഞ്ഞ് ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ. മെന്ററായിരുന്ന കാലത്ത് സെവാഗ് ഏകാധിപതിയെപോലെയാണ് പെരുമാറിയിരുന്നതെന്ന് മാക്‌സ്‌വെൽ തന്റെ പുസ്തകമായ 'ഷോമാനി'ൽ പറഞ്ഞു.
പഞ്ചാബ് ടീമിലുണ്ടായിരുന്ന കാലത്ത് സെവാഗ് ഏകാധിപതിയെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. ടീമിന്റെ പ്ലേയിംഗ് ഇലവൻ തീരുമാനിക്കുന്നത് പോലും സെവാഗ് ഒറ്റക്കായിരുന്നുവെന്നും മാക്‌സ്‌വെൽ വ്യക്തമാക്കി. 2014 മുതൽ പഞ്ചാബ് കിംഗ്‌സ് താരമായിരുന്ന മാക്‌സ്‌വെൽ സീസണിൽ 187.75 സ്‌ട്രൈക്ക് റേറ്റിൽ 552 റൺസടിച്ചിരുന്നു. 2017ൽ ടീമിന്റെ നായകനായും മാക്‌സ്‌വെൽ അരങ്ങേറി. സീസണിൽ 14 പോയന്റുമായി അഞ്ചാം സ്ഥാനത്ത് എത്താനെ പഞ്ചാബിനായിരുന്നുള്ളു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് ഞാനായിരിക്കും ആ സീസണിൽ പഞ്ചാബിന്റെ ക്യാപ്ടനെന്ന് സെവാഗ് പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. പക്ഷെ അപ്പോൾ സെവാഗ് ടീമിന്റെ മെന്റർ പദവിയിലായിരുന്നു. ടീം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചൊക്കെ ടെസ്റ്റ് പരമ്പരക്കിടെ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നവരാണെന്നാണ് അന്ന് കരുതിയത്.
എന്നാൽ അത് തെറ്റാണെന്ന് തെളിയാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. ആ സീസണിൽ ജെ അരുൺ കുമാറായിരുന്നു ഞങ്ങളുടെ കോച്ച്. എന്നാൽ കോച്ച് എന്നതൊക്കെ പേരിൽ മാത്രമെയുള്ളു. കാര്യങ്ങൾ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും സെവാഗ് തന്നെയായിരുന്നു. സ്വകാര്യമായി കളിക്കാരും കോച്ചുമൊക്കെ എന്തൊക്കെയാണ് നടക്കുന്നതെന്ന് എന്നോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. അവരോടൊന്നും വ്യക്തമായ മറുപടി പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കോച്ചുമാരെ ഉൾപ്പെടുത്തി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കണമെന്ന നിർദേശം ഞാൻ മുന്നോട്ടുവെച്ചപ്പോൾ സെവാഗ് എതിർത്തു. അദ്ദേഹമാണ് പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നതെന്ന് പറഞ്ഞു.
സീസണിലെ അവസാന മത്സരത്തിൽ 73 റൺസിന് ഞങ്ങൾ ഓൾ ഔട്ടായപ്പോൾ വാർത്താസമ്മേളനത്തിനെത്തി സെവാഗ് എല്ലാ കുറ്റവും എന്റെ തലയിലിട്ടു. ഞാൻ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് പറഞ്ഞു. പിന്നീട് ടീം ബസിൽ കയറിയപ്പോഴേക്കും ടീമിന്റെ പ്രധാന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എന്നെ പുറത്താക്കിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്തം മുഴുവൻ അദ്ദേഹം എന്റെ തലയിൽ കെട്ടിവച്ചു. അതോടെ ഒരു ആരാധകൻ കൂടിയായ എനിക്ക് സെവാഗ് എന്ന വ്യക്തിയിലുള്ള എല്ലാ ബഹുമാനവും നഷ്ടമായി. ഇക്കാര്യം ഞാൻ അദ്ദേഹത്തെ സന്ദേശത്തിലൂടെ അറിയിച്ചു.
അതിന് അദ്ദേഹം പറഞ്ഞത് നിന്നെപ്പോലൊരു ആരാധകനെ എനിക്ക് വേണ്ടെന്നാണ്. പിന്നീട് ഇതുവരെ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടില്ല. പഞ്ചാബിനൊപ്പമുള്ള എന്റെ കാലം കഴിഞ്ഞുവെന്ന് എനിക്ക് മനസിലായി. ടീം ഉടമകൾ സെവാഗിനെ നിലനിർത്തുകയാണെങ്കിൽ അവർ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് അറിയിച്ചിട്ടാണ് ടീം വിട്ടതെന്നും മാക്‌സ്‌വെൽ പുസ്തകത്തിൽ എഴുതി. 2021ൽ ആർസിബിയിലെത്തിയ മാക്‌സ്‌വെൽ കഴിഞ്ഞ നാല് സീസണുകളിലും ടീമിന്റെ ഭാഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്