റാവൽപിണ്ടി ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 267 റൺസിന് മറുപടിയായി പാകിസ്ഥാൻ ഒന്നാം ഇന്നിംഗ്‌സിൽ രണ്ടാം ദിനം 344 റൺസെടുത്ത് പുറത്തായി.
77 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ 24 റൺസെടുക്കുന്നതിനിടെ പിഴുത് മേൽക്കൈ നേടി. 24-3 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ക്രീസ് വിട്ടത്. മൂന്ന് റൺസോടെ ഹാരി ബ്രൂക്കും അഞ്ച് റൺസോടെ ജോ റൂട്ടും ക്രീസിൽ. സാക് ക്രോളി(2), ബെൻ ഡക്കറ്റ്(12), ഒല്ലി പോപ്പ്(1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിൽ നഷ്ടമായത്. നോമാൻ അലി രണ്ടും സാജിദ് ഖാൻ ഒരു വിക്കറ്റുമെടുത്തു.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ പാകിസ്ഥാൻ 344 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സെഞ്ചുറിയുമായി പൊരുതിയ സൗദ് ഷക്കീലും വാലറ്റത്ത് ചെറുത്തു നിൽപ്പ് നടത്തിയ നോമാൻ അലിയും സാജിദ് ഖാനുമാണ് പാകിസ്ഥാന് മികച്ച ലീഡ് സമ്മാനിച്ചത്. സൗദ് ഷക്കീൽ 134 റൺസടിച്ചപ്പോൾ സാജിദ് ഖാൻ 48 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ നോമാൻ അലി 45ഉം റൺസെടുത്തു. മുഹമ്മദ് റിസ്‌വാൻ 25 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്ടൻ ഷാൻ മസൂദ് 26 റൺസടിച്ചു.
177-7 എന്ന സ്‌കോറിൽ തകർന്ന പാകിസ്ഥാനെ എട്ടാം വിക്കറ്റിൽ സൗദ് ഷക്കീലും നോമാൻ അലിയും ചേർന്ന് 88 റൺസ് കൂട്ടുകെട്ടാണ് ലീഡ് സമ്മാനിച്ചത്. പിന്നീട് സാജിദ് ഖാനൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടിലും പങ്കാളിയായശേഷമാണ് സൗദ് ഷക്കീൽ പുറത്തായത്. ഇംഗ്ലണ്ടിനായി റെഹാൻ അഹമ്മദ് നാലും ഷൊയ്ബ് ബഷീർ മൂന്നും ഗുസ് അറ്റ്കിൻസൺ രണ്ടും വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോൾ മുൾട്ടാനിൽ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ച് പാകിസ്ഥാൻ പരമ്പരയിൽ ഒപ്പമെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്