കൊച്ചി: സ്വന്തം മൈതാന്ത് ആർത്തലയ്ക്കുന്ന ആരാധകരുടെ മുന്നിൽ ചിരവൈരികളായ ബംഗ്‌ളൂരു എഫ്.സിയെ തകർക്കാനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബംഗ്‌ളൂരു ബ്ലാസ്റ്റേഴ്‌സിനെ തകർത്തത്. രണ്ടു ഗോളുകൾ നേടിയ അന്റോണയോ എഡ്ഗാർ മെൻഡസാണ് ബംഗളൂരുവിന്റെ വിജയശില്പി. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജോർഗെ പെരേര ഡിയാസിലൂടെ 8-ാം മിനിട്ടിൽ തന്നെ ബംഗളൂരു ലീഡെടുത്തിരുന്നു.
ജീസസ് ജിമെനസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ നേടിയത്. പൊരുതിക്കളിച്ച ബ്‌ളാസ്റ്റേഴ്‌സിന് രണ്ടാംപകുതിയിൽ നിരവധി അവസരങ്ങൾ തലനാരിഴയ്ക്ക് നഷ്ടമായി. കളിയുടെ എട്ടാം മിനിറ്റിൽ ബ്‌ളാസ്റ്റേഴ്‌സിനെ ഞെട്ടിച്ചാണ് ബംഗ്‌ളൂരു ആദ്യഗോൾ നേടിയത്. ബ്‌ളാസ്റ്റേഴ്‌സിന്റെ പ്രീതം കോട്ടാലിൽ നിന്ന് ലഭിച്ച പന്താണ് പെരേരയോ ഡിയാസ് ഗോളാക്കിയത്. തനിച്ച് മുന്നേറി ഗോൾ കീപ്പർ സോംകുമാറിനെയും വെട്ടിച്ചാണ് പന്ത് വലയിൽ പതിപ്പിച്ചത്.
ഒന്നാം പകുതിയുടെ അധിക സമയത്ത് പെനാൽറ്റിയിലൂടെ ബ്‌ളാസ്റ്റേഴ്‌സ് സമനില പിടിച്ചു.
പന്തുമായി കുതിച്ച പെപ്രെയെ ബംഗളൂരുവിന്റെ ബെക്കെ പിന്നിൽ നിന്ന് വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്‌സിന് പെനാൽറ്റി ലഭിച്ചത്. ജിമെനസ് എടുത്ത പെനാൽറ്റി കിക്ക് ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിന്ധു തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ അന്റോണയോ എഡ്ഗാർ മെൻഡസാണ് 74ാം മിനിട്ടിൽ ബംഗളൂരുവിന് രണ്ടാം ഗോൾ നേടിക്കൊടുത്തത്.
നൗഗ്വേര അടിച്ച ഫ്രീ കിക്ക് ബ്‌ളാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സോംകുമാർ തടഞ്ഞെങ്കിലും കൈയിൽ തട്ടി വീണ പന്ത് കുതിച്ചെത്തിയ അന്റോണയോ അടിച്ചുവലയിലാക്കി. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഗോൾ കീപ്പറെയും മറികടന്നെത്തിയ മെൻഡസ് മൂന്നാമത്തെ ഗോളും ബംഗ്‌ളൂരുവിന് സമ്മാനിച്ചു.
നേരത്തേ മുപ്പതാം മിനിറ്റിൽ രാഹുൽ ബേക്കേ കൈകൊണ്ട് പന്തിൽ തട്ടിയതിന്റെ ഫൗളിൽ ഗോൾ മുഖത്തിന് സമീപം ലഭിച്ച ഫ്രീ കിക്ക് ബ്‌ളാസ്റ്റേഴ്‌സിന്റെ ലൂണ അടിച്ചെങ്കിലും പുറത്തുപോയി. ഗോൾ നേടാനായി സന്ദീപ് സിംഗും ലൂണയും ഹോർമിപാമും ജിമെനസും പെരുതിയെങ്കിലും ബംഗളൂരുവിന്റെ പ്രതിരോധം മറികടാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്