പൂനെ: രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡിനെ വീഴ്ത്താനൊരുക്കിയ സ്പിൻ പിച്ചിൽ ഇന്ത്യയും കറങ്ങി വീണു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 16/1 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയെ കിവീസ് 156 റൺസിന് ഓൾഔട്ടാക്കി. 103 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ന്യൂസിലാൻഡ് രണ്ടാം ദിനം കളി നിറുത്തുമ്പോൾ 198/5 എന്ന നലയിലാണ്. അവരുടെ ആകെ ലീഡ് 301 റൺസായി.
ആദ്യ ദിനം ഇന്ത്യൻ ഇടം കൈയൻ സ്പിന്നർ വാഷിംഗ്ടൺ സുന്ദർ 7 വിക്കറ്റുമായി തിളങ്ങി കിവികളെ ആദ്യ ഇന്നിംഗ്‌സിൽ മെരുക്കിയ പിച്ചിൽ, രണ്ടാം ദിനം കിവി ഇടം കൈയ്യൻ സ്പിന്നർ മിച്ചൽ സാന്റ്‌നർ 7 വിക്കറ്റ് നേടി ഇന്ത്യയെ ഒന്നാം ഇന്നിംഗ്‌സിൽ തരിപ്പണമാക്കി. ഇതുവരെ കളിച്ച 29 ടെസ്റ്റുകളിൽ സാന്റ്‌നറുടെ ആദ്യ 5 വിക്കറ്റ് നേട്ടമാണിത്. ഇന്നലത്തെ പതിനൊന്നാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ (30) വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് സാന്റ്‌നർ വിക്കറ്റ് വേട്ട തുടങ്ങുന്നത്.
അടുത്ത ഓവറിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കി ലോ ഫുൾടോസിൽ സാക്ഷാൽ വിരാട് കൊഹ്‌ലിയെ (1) സാന്റ്‌നർ ക്ലീൻബൗൾഡാക്കി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയൻ സർഫറാസ്ഖാൻ (1), രവീന്ദ്ര ജഡേജ (38 ), ആർ.അശ്വിൻ (4), ആകാഷ് ദീപ് (2), ജസ്പ്രീത് ബുംറ (2) എന്നിവരാണ് സാന്റ്‌നറുടെ മറ്റിരകൾ. പേരുകേട്ട ഇന്ത്യൻ ബാറ്റിംഗിലെ മുൻനിര നിരാശപ്പെടുത്തിയ ഇന്നിംഗ്‌സായിരുന്നു ഇന്നലത്തേത്. ഒരു അർദ്ധ സെഞ്ച്വറി പാർട്ണർഷിപ്പ് പോലുമില്ലായിരുന്നു. ഒരിന്ത്യൻ ബാറ്റർക്കും അർദ്ധ സെഞ്ച്വറി പോലും നേടാനുമായില്ല.
38 റൺസെടുത്ത ജഡേജയാണ് ടോപ് സ്‌കോറർ. ക്യാപ്ടൻ രോഹിതും (0), കൊഹ്ലിയും, പന്തും, സർഫറാസുമെല്ലാം വൻപരാജയമായി. രാവിലത്തെ സെക്ഷനിൽ 91 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 6 വിക്കറ്റാണ്.
സ്പിന്നിനെതിര സമീപകാലത്ത് വിരാട് കൊഹ്ലിയുടെ ദൗർബല്യം തുറന്നുകാട്ടുന്ന പുറത്താകലായിരുന്നു ഇന്നലത്തേത്. സാന്റ്‌നറുടെ നിരുപദ്രവമെന്ന് കരുതിയ ലോ ഫുൾടോസിൽ ഫ്രണ്ട് ഫൂട്ടിൽ ക്രോസ് ഷോട്ടിന് ശ്രമിച്ച കൊഹ്ലിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പന്ത് സ്റ്റമ്പിളക്കുകയായിരുന്നു. 2021ന് ശേഷം ഏഷ്യയിൽ സ്പിൻ ബൗളിംഗിൽ 21 തവണയാണ് കൊഹ്‌ലി ഔട്ടായിരിക്കുന്നത്. ഇതിൽ പത്ത് തവണയും സന്റനറെ പോലുള്ള ഇടം കൈയൻ ഓർത്തഡോക്‌സ് സ്പിന്നർമാരാണ് വിക്കറ്റെടുത്തത്. കൊഹ്ലി ആഭ്യന്തര ക്രിക്കറ്റ് കളിച്ച്‌സ്പിന്നിനെതിരെ ഫോം വീണ്ടെടുക്കണമെന്ന് അനിൽ കുംബ്ലെേെപാലുള്ള പ്രമുഖർ അഭിപ്രായപ്പെട്ടു.
രണ്ടാം ഇന്നിംഗ്‌സിൽ കിവീസിന് കരുത്തായത് ക്യാപ്ടൻ ടോം ലതാമിന്റെ (86) അർദ്ധ സെഞ്ച്വറി ഇന്നിംഗ്‌സാണ്. 133 പന്ത് നേരിട്ട് 10ഫോറുൾപ്പെട്ട ലതാമിന്റെ ഇന്നിംഗ്‌സ്. സുന്ദറാണ് ലതാമിനെ പുറത്താക്കിയത്.
കിവീസിന്റെ രണ്ടാം ഇന്നിംഗ്‌സിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് വാഷിംഗ്ടൺ സുന്ദർ തന്നെയാണ്. ഇന്നലെ 4 വിക്കറ്റുകളാണ് സുന്ദർ നേടിയത്. ലതാമിനെ കൂടാതെ കോൺവെ (17), രചിൻ (9), മിച്ചൽ (18) എന്നിവരാണ് സുന്ദറിന്റെ ഇരകൾ. ഈ ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കാനും സുന്ദറിനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്