ന്യൂസിലൻഡിനെിരായ ബംഗ്‌ളൂരു ടെസ്റ്റിന് പിന്നാലെ പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിലും തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി. ആദ്യ ടെസ്റ്റിലേത് അപ്രതീക്ഷിത തോൽവിയെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചാണ് പൂനെയിലും ഇന്ത്യ തകർന്നടിഞ്ഞ് തോൽവി ഏറ്റുവാങ്ങിയത്.
പൂനെയിലും തോറ്റതോടെ 12 വർഷത്തിനുശേഷം നാട്ടിൽ പരമ്പര കൈവിട്ടുവെന്ന നാണക്കേട് മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് കൂടിയാണ് തിരിച്ചടിയേറ്റത്. രണ്ടാം ടെസ്റ്റിന് മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ 12 ടെസ്റ്റുകളിൽ നിന്ന് 68.06 പോയന്റ് ശതമാനവുമായി ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. 62.50 പോയന്റ് ശതമാനമുള്ള ഓസ്‌ട്രേലിയ രണ്ടാമതും 55.56 പോയന്റ് ശതമാനമുള്ള ശ്രീലങ്ക മൂന്നാമതുമായിരുന്നു.
ന്യൂസിലൻഡിനെതിരായ പൂനെ ടെസ്റ്റിൽ തോറ്റതോടെ ഇന്ത്യയുടെ പോയന്റ് ശതമാനം 62.82 ആയി കുറഞ്ഞു. ദശാംശ കണക്കിൽ ഓസ്‌ട്രേലിയയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് തുടരുന്നെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്യാനാവുമെന്ന് ഇനി ഇന്ത്യക്ക് ഉറപ്പില്ല. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഇനി കളിക്കേണ്ടത്. അതായത് അവശേഷിക്കുന്ന ആറ് ടെസ്റ്റിൽ നാലു ടെസ്റ്റിലെങ്കിലും ജയിച്ചാലെ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ഇന്ത്യക്ക് അടുത്തവർഷം ലോർഡ്‌സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാനാകു.
ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയിൽ മൂന്ന് ടെസ്റ്റുകളിലെങ്കിലും ജയിക്കേണ്ട സ്ഥിതിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിന് പുറമെ അവശേഷിക്കുന്ന ആറ് ടെസ്റ്റിൽ ഇനിയൊരു തോൽവിയെക്കുറിച്ചും ഇന്ത്യക്ക് ചിന്തിക്കാനാവില്ല. ആറിൽ നാലു ജയവും രണ്ട് സമനിലയും മാത്രമെ ഇന്ത്യയെ നേരിട്ട് ഫൈനലിലെത്തിക്കൂ.
ഇതിന് കഴിഞ്ഞില്ലെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചാവും പിന്നീട് ഇന്ത്യക്ക് ഫൈനൽ സാധ്യതകൾ. പ്രത്യേകിച്ച് മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായും രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുമായും ടെസ്റ്റ് പരമ്പരകൾ കളിക്കാനുള്ള സാഹചര്യത്തിൽ ഈ പരമ്പരകളുടെ ഫലം ഇന്ത്യയുടെ സാധ്യതകളെ നേരിട്ട് ബാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്