ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാകിസ്ഥാന് ഒമ്പത് വിക്കറ്റ് ജയം. ആദ്യ ടെസ്റ്റിൽ തോറ്റ പാകിസ്ഥാൻ രണ്ടും മൂന്നും ടെസ്റ്റുകൾ ജയിച്ച് 2021നുശേഷം ആദ്യമായി നാട്ടിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി.
സ്പിന്നർമാരായ സാജിദ് ഖാന്റെയും നോമാൻ അലിയുടെയും മികവിലാണ് പാകിസ്ഥാന്റെ പരമ്പരനേട്ടം. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കിയ പാകിസ്ഥാൻ വിജയലക്ഷ്യമായ 35 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു. സ്‌കോർ ഇംഗ്ലണ്ട് 267, 112, പാകിസ്ഥാൻ 344, 37-1
24-3 എന്ന സ്‌കോറിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 112 റൺസിന് ഓൾ ഔട്ടായി. 33 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഹാരി ബ്രൂക്ക് 26 റൺസടിച്ചു. ബെൻ ഡക്കറ്റ്(12), ഗുസ് അറ്റ്കിൻസൺ(10), ജാക് ലീച്ച്(10) എന്നിവർ മാത്രമാണ് റൂട്ടിനും ബ്രൂക്കിനും പുറമെ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനായി രണ്ടക്കം കടന്നത്. പാകിസ്ഥാനുവേണ്ടി നോമാൻ അലി 42 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോൾ സാജിദ് ഖാൻ 69 റൺസിന് നാലു വിക്കറ്റെടുത്തു.
24-3 എന്ന സ്‌കോറിൽ ബാറ്റിംഗ് തുടർന്ന ഇംഗ്ലണ്ടിനെ ബ്രൂക്കും റൂട്ടും ചേർന്ന് 50 കടത്തി പ്രതീക്ഷ നൽകിയെങ്കിലും ഇരുവരെയും പുറത്താക്കി നോമാൻ അലി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. വാലറ്റത്തെ സാജിദ് ഖാനും തുടച്ചുനീക്കിയതോടെ പാകിസ്ഥാൻ വിജയലക്ഷ്യം 35 റൺസ് മാത്രമായി. സയ്യിം അയൂബിന്റെ വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ 3.1 ഓവറിൽ ലക്ഷ്യത്തിലെത്തി. അഞ്ച് റൺസുമായി അബ്ദുള്ള ഷഫീഖും ആറ് പന്തിൽ 23 റൺസുമായി ക്യാപ്ടൻ ഷാൻ മസൂദും പുറത്താകാതെ നിന്നു.
1995ൽ സിംബാബ്‌വെക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റ് പരമ്പര നേടിയശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ആദ്യ ടെസ്റ്റിൽ തോറ്റശേഷം പരമ്പര നേടുന്നത്. 2015നുശേഷം ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്റെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടവും 2021നുശേഷം നാട്ടിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടവുമാണിത്. പരമ്പരയിലാകെ 73 വിക്കറ്റുകളാണ് പാക് സ്പിന്നർമാർ എറിഞ്ഞിട്ടത്. പാകിസ്ഥാനിൽ ഒരു ടെസ്റ്റ് പരമ്പരയിൽ സ്പിന്നർമാരുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്