തെന്നിന്ത്യൻ സിനിമാ ലോകത്തെ 'പവർ സ്റ്റാർ' എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ-സിനിമാ വൃത്തങ്ങളെ ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രമുഖ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ പ്രത്യേക പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് കൗമാരപ്രായത്തിൽ തനിക്കുണ്ടായിരുന്ന തീവ്രമായ ചിന്തകളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. തന്റെ പതിനെട്ടാം വയസ്സിൽ നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നതായും അക്കാലത്ത് രാജ്യത്തെ മാറ്റാൻ തോക്കെടുക്കാൻ പോലും ആഗ്രഹിച്ചിരുന്നതായും പവൻ കല്യാൺ വെളിപ്പെടുത്തി.
തന്റെ 17 മുതൽ 21 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ് ഇത്തരമൊരു തീവ്രമായ ചിന്ത ശക്തമായിരുന്നതെന്ന് പവൻ കല്യാൺ പറഞ്ഞു. 1980-കളിൽ ലോകത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ (LTTE) സമരം, ശീതയുദ്ധം, ജർമ്മനിയിലെ അശാന്തി എന്നിവയെല്ലാം വല്ലാതെ സ്വാധീനിച്ചിരുന്നു. അനീതിക്കെതിരെ പോരാടാൻ തോക്കെടുക്കണം എന്നതായിരുന്നു അക്കാലത്തെ തന്റെ ചിന്താഗതിയെന്ന് അദ്ദേഹം വ്യക്തമാക്കി. സഹോദരൻ ചിരഞ്ജീവിയാണ് തന്നെ കൂടുതൽ ക്രിയാത്മകമായ കാര്യങ്ങളിലേക്ക് നയിച്ചതെന്ന് പവൻ കല്യാൺ ഓർമിച്ചു.
"ഈ ഭ്രാന്തൻ ദേഷ്യം എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. 'ഞാൻ അനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നമ്മൾ ഇത് ചെയ്യണം, അത് ചെയ്യണം' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം വളരെ വിഷമത്തിലായിരുന്നു. നീ ചിരഞ്ജീവിയുടെ സഹോദരൻ അല്ലായിരുന്നെങ്കിൽ, നിനക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നെങ്കിൽ, ആരെങ്കിലും നിന്റെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്നുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമായിരുന്നോ? എന്ന് അദ്ദേഹം ചോദിച്ചു.
എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. എനിക്ക് ഒരുത്തരമില്ലായിരുന്നു. ഞാൻ നിശ്ശബ്ദനായിരുന്നു," പവൻ പറഞ്ഞു. ഇന്നും തന്റെ ജീവിതത്തിലെ വീര നായകൻ ചിരഞ്ജീവിയാണെന്ന് പവൻ കല്യാൺ അടുത്തിടെ പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ സജീവമായ അദ്ദേഹം, തന്റെ ജ്യേഷ്ഠന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് തന്റെ ജീവിതത്തിന്റെ വഴി മാറ്റിയതെന്ന് നന്ദിയോടെ സ്മരിക്കുന്നു.
പഴയകാല ഓർമ്മകൾ പങ്കുവെക്കവെ 1987-89 കാലഘട്ടത്തിൽ തെലുങ്ക് സിനിമകളുടെ ചിത്രീകരണത്തിനായി ശ്രീനഗറിൽ പോയ കാര്യവും അദ്ദേഹം ഓർത്തെടുത്തു. അന്ന് കശ്മീരിലുണ്ടായിരുന്ന സംഘർഷാവസ്ഥയ്ക്കിടയിലും അവിടെയുള്ള ആളുകളിൽ നിന്ന് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. 'ധുരന്ധർ', 'ബാരാമുള്ള' തുടങ്ങിയ ചലച്ചിത്രങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
